ന്യൂഡൽഹി : എൻജിനീയറിങ് കോളേജുകളിലെ ബി ടെക് കോഴ്സുകളുടെ പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള കേരള സാങ്കേതിക സർവ്വകലാശാലയുടെ തീരുമാനത്തിനെതിരേ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. ടി.പി.ആർ പത്ത് ശതമാനത്തിൽ കൂടുതലുള്ള സംസ്ഥാനത്ത് ഓഫ് ലൈനായി പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ റിട്ട് ഹർജി നൽകിയിരിക്കുന്നത്. ക്വാറന്റീനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലെയും ബിടെക് കോഴ്സുകളുടെ പരീക്ഷ ഓൺലൈനായി നടത്താൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞെങ്കിലും കേരളത്തിൽ കുറഞ്ഞിട്ടില്ല. ഇത് വരെ 120 എൻജിനീയറിങ് വിദ്യാർത്ഥികൾ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓഫ് ലൈനായി നടത്തുന്ന പരീക്ഷ എഴുതാൻ കോളേജുകളിൽ എത്തുന്നത് സുരക്ഷിതമല്ലെന്നും ഹർജിയിൽ പറയുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ പഠിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ എത്തുക പ്രയാസമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈനായി പരീക്ഷ നടത്തുന്നതിനുള്ള സോഫ്റ്റ്വെയർ ഇതിനോടകം തന്നെ സാങ്കേതിക സർവകലാശാല പണം നൽകി വാങ്ങിയിട്ടുണ്ടെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, യുജിസി, എഐസിടിഇ, സാങ്കേതിക സർവ്വകലാശാല, എന്നിവരെ എതിർ കക്ഷികളാക്കിയാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പാറ്റൂർ ശ്രീ ബുദ്ധ എൻജിനീയറിങ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി ഹരി കൃഷ്ണൻ.ആർ, തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ നാലാം സെമസ്റ്റർ വിദ്യാർത്ഥി മുഹമ്മദ് ഷാഹനാദ്, തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി വിശ്വജിത്.കെ കൃഷ്ണ, കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജിലെ നാലാം സെമസ്റ്റർ വിദ്യാർത്ഥി അൻഫാസ് എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ രഞ്ജിത് മാരാരാണ് വിദ്യാർത്ഥികളുടെ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.