ഭോപാൽ : മധ്യപ്രദേശിൽ പ്രളയം നാശം വിതച്ച സ്ഥലം സന്ദർശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വൻപ്രതിഷേധം. മന്ത്രിയെ വഴിയിൽ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു. പോലീസ് ഏറെ കഷ്ടപ്പെട്ടാണ് പ്രതിഷേധം തണുപ്പിച്ചത്. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെയും നാട്ടുകാർ തടഞ്ഞു.
പ്രളയത്തിൽ ഷിയോപൂർ മേഖലയിൽ മാത്രം ആറുപേരാണ് മരിച്ചത്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. പ്രളയ മുന്നറിയിപ്പുകളൊന്നും നൽകിയില്ലെന്നും ഇത് ജില്ലാ ഭരണകൂടത്തിന്റെ പിഴവാണെന്നും നാട്ടുകാർ ആരോപിച്ചു.
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്. 24 പേരോളം ഇവിടെ മരിച്ചുവെന്നാണ് വിവരം. 8 ജില്ലകളിലായി 1250 ഗ്രാമങ്ങളിൽ പ്രളയം നാശം വിതച്ചെന്നും 9,000 ത്തോളം ആളുകളെ ഏറ്റവും മോശം സാഹചര്യങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയെന്നുമാണ് അധികൃതർ പറഞ്ഞത്.