കാസർകോട് : കോവിഡ് വാക്സീനായി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തുന്നവർ ഇനി മുതൽ അവരവർ താമസിക്കുന്ന പഞ്ചായത്തിലെ വാക്‌സിനേഷൻ കേന്ദ്രം മാത്രമേ തെരഞ്ഞെടുക്കാവൂ. ഓൺലൈൻ ബുക്കിങ്ങിനു ശേഷം വാക്സീനെടുക്കാൻ പോകുന്നവർ പഞ്ചായത്തിൽപ്പെട്ടവരാണെന്നതിന് എന്തെങ്കിലും തെളിവ് ഹാജരാക്കണം. ജില്ലയിൽ സുഗമവും ഫലപ്രദവുമായ കോവിഡ് പ്രതിരോധ കുത്തിവെയ്പിന് പ്രത്യേകം ആക്‌ഷൻ പ്ലാൻ തയാറാക്കിയതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.
ജില്ലയിലെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും നാളെ മുതൽ വാക്‌സീൻ വിതരണം 50 ശതമാനം ഓൺലൈൻ റജിസ്‌ട്രേഷനും 50 ശതമാനം ഓഫ്‌ലൈൻ റജിസ്‌ട്രേഷനും എന്ന രീതിയിലാവും. 50 ശതമാനം ഓഫ്‌ലൈൻ റജിസ്‌ട്രേഷനിൽ 20 ശതമാനം രണ്ടാമത്തെ ഡോസിനായി നീക്കിവയ്ക്കും. ഓഫ്‌ലൈനിൽ ശേഷിക്കുന്ന 80 ശതമാനം മുൻഗണനാ ഗ്രൂപ്പുകളെ വാർഡ് തിരിച്ച് ആരോഗ്യ പ്രവർത്തകർ നിർണയിക്കും.
മുൻഗണനാ ഗ്രൂപ്പുകളിൽ 60ന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവർ, വിദേശത്ത് പോകുന്നവർ, സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾ, കുടിയേറ്റക്കാർ എന്നിവരാണ് ഉൾപ്പെടുന്നത്. മുൻഗണനാ ഗ്രൂപ്പുകൾക്ക് ശേഷം 18 ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സീൻ നൽകും.
ജില്ലയിലെ ഓരോ സ്ഥാപനത്തിനും വിതരണം ചെയ്യുന്ന മുഴുവൻ വാക്‌സീനുകളും രണ്ടു ദിവസത്തിനുള്ളിൽ തന്നെ പൂർണമായും ഉപയോഗിക്കാവുന്ന വിധത്തിൽ കുത്തിവെയ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ആക്‌ഷൻ പ്ലാനിൽ പറഞ്ഞിട്ടുള്ള മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കാൻ മെഡിക്കൽ ഓഫിസർമാർക്ക് കളക്ടർ നിർദ്ദേശം നൽകി. വാക്‌സീൻ വിതരണത്തിൽ ആരുടെ ഭാഗത്തു നിന്നുമുള്ള സ്വാധീനം അനുവദിക്കില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉടനടി ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും സഹായം തേടുകയും വേണം. ക്രമസമാധാനം പ്രശ്‌നമുണ്ടായാൽ അവർക്ക് പോലീസ് സഹായം ലഭ്യമാക്കുമെന്നും കളക്ടർ പറഞ്ഞു.