ഭോപ്പാൽ : ദിവസേന നൂറ് തവണയെങ്കിലും പാവപ്പെട്ടവർ എന്ന വാക്ക് ഉരുവിട്ടിരുന്ന മുൻകാല കോൺഗ്രസ് സർക്കാർ അവരുടെ ക്ഷേമത്തിനായി യാതൊന്നും ചെയ്തിരുന്നില്ലെന്നും നന്മയുടെ വ്യാജമേലങ്കി ധരിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കൂടിക്കാഴ്ചക്കിടെയായിരുന്നു മുൻസർക്കാരിനെതിരെയുള്ള മോദിയുടെ പ്രസ്താവന.
വസ്തുതകളെ വളച്ചൊടിക്കുന്നത് കോൺഗ്രസ് ഭരണസംവിധാനത്തിൽ സാധാരണമായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. ഭരണത്തിൽ മാറ്റമുണ്ടായതോടെ സർക്കാർ പദ്ധതികളുടെ ഗുണങ്ങൾ ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ കുറിച്ച് ചോദ്യങ്ങളുന്നയിക്കുന്നത് മുൻസർക്കാരിന്റെ പതിവായിരുന്നെങ്കിലും ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സർക്കാർ തന്നെയാണ് നൽകിയിരുന്നതെന്നും മോദി പറഞ്ഞു.
കാപട്യം നിറഞ്ഞ ഭരണസംവിധാനമായിരുന്നു കോൺഗ്രസ്സിന്റേതെന്നും അടിസ്ഥാനസൗകര്യങ്ങളായ റോഡ്, വൈദ്യുതി, പാർപ്പിടം, പാചകവാതകം, ബാങ്കിങ് എന്നിവ പാവപ്പെട്ടവരിൽ നിന്ന് മുൻ സർക്കാർ അകറ്റി നിർത്തുകയായിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. പാവപ്പെട്ടവർക്ക് ഇത്തരം സൗകര്യങ്ങൾ നൽകുകയോ ഉറപ്പുവരുത്തുകയോ ചെയ്യാതെ കപടമായ അനുകമ്പ പ്രകടിപ്പിക്കുക മാത്രമായിരുന്നു കോൺഗ്രസ് സർക്കാർ ചെയ്തിരുന്നതെന്നും മോദി പറഞ്ഞു.
കേന്ദ്രസർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്കായി നൽകി വരുന്ന പദ്ധതികളെ കുറിച്ചും അവയിലൂടെ ലഭ്യമാക്കിയ ഗുണങ്ങളെ കുറിച്ചും പ്രധാനമന്ത്രി വിശദമാക്കി. കേന്ദ്രത്തിൽ നിന്ന് നൽകുന്ന ഓരോ രൂപയും ഇടനിലക്കാരിലേക്കല്ലാതെ നേരിട്ട് ഗ്രാമീണമേഖലകളിലേക്ക് എത്തിച്ചേരുന്നതായി മോദി പറഞ്ഞു.