മലപ്പുറം : മുസ്ലീം ലീഗിനുള്ളിലെ തർക്കത്തിൽ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങൾക്ക് പരോക്ഷ പിന്തുണയുമായി ലീഗ് നേതാവ് കെ.എം ഷാജി. എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ലെന്നും വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഷാജി വ്യക്തമാക്കി. ലീഗിൽ തർക്കം രൂക്ഷമായിരിക്കെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാജിയുടെ വിമർശനം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗിലുള്ളത്. പാർട്ടിയിൽ എതിരഭിപ്രായക്കാരനോട് പകയില്ല. സംഘ ശക്തിയിലെ ഗുണകാംക്ഷികൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ലെന്നും ഷാജി ഫെയ്സ്ബുക്കിൽ കുറിച്ചു.