അതിരപ്പിള്ളി : വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ശനിയാഴ്‌ച മുതൽ തുറക്കുമെന്ന വാർത്ത പരന്നതോടെ അതിരപ്പിള്ളി മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കായിരുന്നു. വിനോദസഞ്ചാരകേന്ദ്രം തുറന്നോയെന്ന് ചോദിച്ച് ഒട്ടേറെപ്പേർ വിളിച്ചിരുന്നതായി വനപാലകർ പറഞ്ഞു.
മുന്നൂറിലേറെ വാഹനങ്ങളിൽ ആയിരത്തി അഞ്ഞൂറോളം സഞ്ചാരികളാണ് ശനിയാഴ്‌ച അതിരപ്പിള്ളിയിലെത്തിയത്. എല്ലാ വാഹനങ്ങളും അതിരപ്പിള്ളി പ്രവേശനകവാടത്തിന് സമീപമുള്ള ചെക്പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു.
വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ വെറ്റിലപ്പാറ പാലത്തിനു സമീപമുള്ള പോലീസിന്റെ ചെക്‌പോസ്റ്റ് പ്രവർത്തനം നിർത്തി. ഏഴാറ്റുമുഖത്തും അതിരപ്പിള്ളിയിലും തുമ്പൂർമുഴിയിലും പ്രവേശനം അനുവദിക്കാതിരുന്നതോടെ സഞ്ചാരികൾ ഭൂരിഭാഗവും ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള വെറ്റിലപ്പാറ പാലത്തിലാണ് തമ്പടിച്ചത്. പുഴയും മലകളും കണ്ട് ചിത്രങ്ങളെടുത്താണ് സഞ്ചാരികൾ മടങ്ങിയത്. പത്തിനാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുമ്പൂർമുഴി, അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത്.