തൃശൂർ : ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശം. നിരവധി വീടുകളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമുകൾ തുറന്നു. ചാലക്കുടിയുടെയും മണലിപ്പുഴയുടെയും തീരത്ത് താമസിക്കുന്നവർക്ക് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ചേർപ്പ് അമ്മാടത്ത് വീടിനു മുകളിലേക്ക് കെട്ടിടം തകർന്നു വീണു. പൂത്തറക്കൽ റോഡിൽ തണ്ടാശ്ശേരി റാഫിയുടെ വീടിന് മുകളിലേക്കാണ് തൊട്ടടുത്ത് തീപ്പട്ടി കമ്പനിയായി പ്രവർത്തിച്ചിരുന്ന കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്ന് വീണത്.
പഴയന്നൂർ വടക്കേത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഷെഡ് തകർന്ന് വാഹനത്തിന് മുകളിൽ വീണു. ചെറുതുരുത്തി മുള്ളൂർക്കരയിൽ വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിനോട് ചേർന്ന് വീണു. വയോധിക മാത്രം താമസിക്കുന്ന വീടിന് മുകളിലേക്കാണ് വീണത്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച മഴ തിങ്കളാഴ്ച രാത്രിയോടെ ശക്തിപ്രാപിക്കുകയായിരുന്നു. ചൊവ്വാഴ്ച പകൽ മുഴുവൻ തകർത്ത് പെയ്ത മഴ രാത്രിയും തുടരുകയാണ്. ഒന്നാം പ്രളയ ദുരിതം ഒഴിഞ്ഞിട്ടില്ലാത്ത ചാലക്കുടി മേഖലയിൽ തന്നെയാണ് മഴ സാരമായി ബാധിച്ചത്. പെരിങ്ങൽക്കുത്ത്, ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജനലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി.
ഇവിടെ ദുരന്തനിവാരണ സേനയെ രംഗത്തിറക്കിയിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ചൊവ്വാഴ്ച പുലര്‍ച്ച രേണ്ടാടെയാണ് പുഴകളിലെ ജലനിരപ്പ് വലിയ തോതില്‍ വര്‍ധിച്ചത്. രാവിലെ ആേറാടെ ജലനിരപ്പ് ആറു മീറ്ററിലേറെ ഉയര്‍ന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വലിയ തോതിലുള്ള കുത്തിയൊഴുക്കാണ് ഉള്ളത്. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. തുമ്പൂർമുഴിയിലും വെള്ളച്ചാട്ടം ശക്തമാണ്. മലക്കപ്പാറ റോഡും അടച്ചു. അതിരപ്പിള്ളിയിലടക്കം വിനോദസഞ്ചാര മേഖലകളിൽ സന്ദർശർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രനഗരിയും വെള്ളക്കെട്ടിലമർന്നു. തൃശൂർ നഗരത്തിെൻറ കിഴക്കൻ മേഖലയിൽ വെള്ളമുയർന്നുവെങ്കിലും മുൻകരുതലായി ഏനാമാവ് റെഗുലേറ്റർ വഴി വെള്ളം പൂർണമായും കടലിലേക്ക് ഒഴുക്കുകയാണ്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.