തിരുവനന്തപുരം : പി.എസ്.സി.യെ മറികടന്ന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ കൂട്ടനിയമനം നടത്താൻ സർക്കാരിന്റെ അനുമതി. 14 തസ്തികകളിലായി 109 പേരെ നിയമിക്കാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറിക്കിയത്. രണ്ടു തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനും അനുമതി നൽകിയിട്ടുണ്ട്. നേരിട്ട് വിജ്ഞാപനം ക്ഷണിച്ച് നിയമനം നടത്താനുള്ള നടപടികൾ സർവകലാശാല ആരംഭിച്ചു.
സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സി. വഴി നടത്തണമെന്നാണ് വ്യവസ്ഥ. 2016 മുതൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ പി.എസ്.സി.യാണ് നിയമനം നടത്തുന്നത്. മറ്റ് ചില അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് നിയമന നടപടികൾ പി.എസ്.സി. ആരംഭിച്ചിട്ടുമുണ്ട്. ഇതെല്ലാം അവഗണിച്ചാണ് അനുമതി. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി പിന്നീട് സ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കമുണ്ടെന്ന് ആരോപണമുയർന്നു.
താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന വ്യവസ്ഥയും ലംഘിക്കുകയാണ്. പുതിയ സർവകലാശാലകൾ സ്ഥാപിക്കുമ്പോൾ പരിചയസമ്പന്നരായ ജീവനക്കാരെ മറ്റു സർവകലാശാലകളിൽനിന്ന് ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന രീതിയാണുള്ളത്. അതും അട്ടിമറിക്കുന്നു.
ഈ വർഷം ജനുവരിയിൽ താൽകാലിക നിയമനത്തിന് വിജ്ഞാപനമിറക്കി ഓപ്പൺ സർവകലാശാല അപേക്ഷകൾ ശേഖരിച്ചിരുന്നു.സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ആ നീക്കം ഉപേക്ഷിച്ചു. സിൻഡിക്കേറ്റിന്റെ അഭ്യർഥന മാനിച്ചാണ് ഇപ്പോൾ തസ്തികകൾ അനുവദിച്ചതും കരാർനിയമനത്തിന് അനുമതി നൽകുന്നതും.