കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ മൃതദേഹം വസതിയിലെത്തിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷമാണ് അല്പസമയം മുൻപ് മൃതദേഹം വീട്ടിലെത്തിച്ചത്. അല്പ സമയത്തിനകം സംസ്കാരം നടക്കും. ആത്മഹത്യാ കുറിപ്പെഴുതി വെച്ചിട്ടാണ് മോഫിയ ജീവനൊടുക്കിയത്.
ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പോലീസിന് പ്രതിസന്ധി ആയിട്ടുണ്ട്. ഭർത്താവിനെതിരെ മോഫിയ പർവീന്റെ പരാതി ലഭിച്ചിരുന്നെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഉൾപ്പെടെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ മാനസിക പീഡനം ഉണ്ടായതായി പരാമർശമുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.
യുവതിയോട് ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പി സതീദേവി പറഞ്ഞു. ഇതിനിടെ ആലുവ സിഐക്കെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ ഭർത്താവിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെയും മുഹ്സിൻ്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. ആലുവ സിഐ വളരെ മോശമായാണ് പെരുമാറിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞതായി മറ്റൊരു ബന്ധുവും വെളിപ്പെടുത്തി.