കൊച്ചി : കുതിരാൻ തുരങ്കത്തിൽ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടാനുള്ള ട്രയൽറൺ തുടങ്ങി. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. ട്രയൽറൺ വിജയമായാൽ രണ്ടു ദിശയിലേയ്ക്കും വാഹനങ്ങൾ കടത്തിവിടുന്നത് തുടരും. പാലക്കാട് നിന്ന് തൃശൂരിലേക്കുളള ഒന്നാം തുരങ്കത്തിലൂടെ നിലവില്‍ ഒറ്റവരിയാണ് ഗതാഗതം. ഇനി മുതല്‍ പാലക്കാട് ഭാഗത്തേയ്ക്കും വാഹനങ്ങൾ കടത്തിവിടും. ഇതിനായി വഴുക്കുംപാറ മുതൽ റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ചു
തുരങ്കത്തിൽ വാഹനങ്ങളുടെ വേഗനിയന്ത്രണം കർശനമാക്കും. തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന റോഡിലും തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങളുടെ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ലെന്ന് പോലീസ് അറിയിച്ചു. കുതിരാൻ തുരങ്ക നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം സജ്ജമായി. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും