ബെംഗളൂരു : തനിക്ക് ബാധിച്ച രോഗത്തെക്കാൾ വേദന വീട് അടച്ചുപൂട്ടിയതിലാണെന്ന് രാജ്യത്ത് ഒമിക്രോൺ ബാധിച്ച രണ്ടുപേരിൽ ഒരാളായ 46 കാരനായ ഡോക്ടർ പറയുന്നു. പുതിയ കോവിഡ് വകഭേദം സംബന്ധിച്ച് ഒരുരീതിയിലുളള ഭയവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമായാൽ ആദ്യം സ്വയം ശാന്തത പാലിക്കുക, ഉടനടി പരിശോധന നടത്തുക, സ്വയം ഒറ്റപ്പെടുക, ചികിത്സ തേടുക എന്നിവയാണ്. ഭാര്യയും മക്കളും ക്വാറന്റീനിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തികച്ചും സുഖമായിരിക്കുന്നു. എന്നാൽ മുൻകരുതൽ നടപടിയായി ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ ഐസൊലേഷനിലാണ്. കഠിനമായ ശരീരവേദന, വിറയൽ, നേരിയ പനി എന്നിവ തന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു ഡോക്ടർ പറഞ്ഞു. അതേ സമയം തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുകളില്ലെന്നും ഓക്സിജൻ ലെവൽ സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ 21-നാണ് ശരീരവേദനയും നേരിയും പനിയും തുടങ്ങിയത്. തുടർന്ന് ആർഎടി, ആർടി-പിസിആർ പരിശോധനകൾക്കായി സാമ്പിളുകൾ നൽകി. അടുത്ത ദിവസം തന്നെ രണ്ടു പരിശോധനകളും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. എനിക്ക് ജലദോഷമോ ചുമയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ ഇല്ലായിരുന്നു. പനി പരമാവധി 100 ഡിഗ്രി വരെ എത്തി അദ്ദേഹം പറഞ്ഞു.