കോയമ്പത്തൂർ : കൂനൂരിനടുത്ത് കാട്ടേരിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണത് ഉച്ചയ്ക്ക് 12.20-ഓടെയെന്ന് റിപ്പോർട്ട്. സംഭവസമയത്ത് വലിയ ശബ്ദം കേട്ടതായും ഹെലികോപ്റ്റർ തകർന്നു വീണത് മരങ്ങൾക്കിടയിലേക്കാണെന്നും വലിയരീതിയിൽ തീ ഉയർന്നതായും പരിസരവാസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ ശബ്ദം കേട്ടാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങി നോക്കിയത്. ഹെലികോപ്റ്റർ ഒരു മരത്തിലിടിച്ച് നിൽക്കുന്നതും തീ ഉയരുന്നതുമാണ് കണ്ടത്. ഹെലികോപ്റ്ററിൽ നിന്ന് ഒന്നിലധികം മൃതദേഹങ്ങൾ താഴേക്ക് വീഴുന്നതും കണ്ടു- സമീപവാസിയായ ഒരാൾ പറഞ്ഞു.
ഏകദേശം ഒന്നരമണിക്കൂർ സമയമെടുത്താണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. പരിക്കേറ്റവർക്കും അതീവഗുരുതരമായി പൊള്ളലേറ്റിരുന്നു. അപകടവിവരമറിഞ്ഞ് കോയമ്പത്തൂരിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കൂനൂരിൽ എത്തിയിട്ടുണ്ട്. തമിഴ്നാട് വനം മന്ത്രി കെ. രാമചന്ദ്രനും സ്ഥലത്തെത്തി. അഞ്ചുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി മന്ത്രി കെ. രാമചന്ദ്രൻ സ്ഥിരീകരിച്ചു. അപകടത്തിൽ 11 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരങ്ങൾ.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കൂനൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽനിന്ന് വിമാനമാർഗം കോയമ്പത്തൂരിലെത്തുന്ന മുഖ്യമന്ത്രി വൈകീട്ടോടെ കൂനൂരിലെത്തും. അപകടത്തിൽപ്പെട്ടവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നിർദേശപ്രകാരം എയർചീഫ് മാർഷൽ വി. ആർ. ചൗധരിയും അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. കോയമ്പത്തൂർ സൂലൂർ എയർബേസിൽ എത്തുന്ന അദ്ദേഹം വൈകാതെ കൂനൂരിലെത്തും.
അപകടസമയത്തെ കാലാവസ്ഥ സംബന്ധിച്ച് പലരീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. അപകട സമയത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി ചില സമീപവാസികൾ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഊട്ടിയിലെ സാധാരണ രീതിയിലുള്ള കാലാവസ്ഥയായിരുന്നുവെന്നും വിവരങ്ങളുണ്ട്. ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അപകടത്തിൽ പരിക്കേറ്റവരെ വെല്ലിങ്ടൺ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.