തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ. കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. മുഖ്യമന്ത്രിയെ താൻ അഭിനന്ദിക്കുന്നുവെന്നും വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവ്വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുകളും തടസങ്ങളും സമരങ്ങളും ഹർത്താലുകളുമായിരുന്നു കേരളത്തിലേക്കെത്തിയ വ്യവസായികളെ പിന്തിരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലുലുമാളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂർ എംപി മുഖ്യമന്ത്രിയെ പരസ്യമായി പ്രശംസിച്ചത്. കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തെ വ്യവസായ സൗഹൃമാക്കുന്നതിനെ ദ്രോഹ മനസ്ഥിതിയുള്ള ചിലർ എതിർക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നാടിന് തന്നെ ഇവർ ശല്യമാണെന്ന് പറഞ്ഞ പിണറായി ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു. വ്യവസായങ്ങൾക്ക് തടസം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനകം അനുമതി ലഭിക്കും. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മൂന്ന് വർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാം.
പരിശോധനകളാണ് വ്യവസായികൾക്കും സംരഭകർക്കും പ്രയാസവും മനോവേദനയും ഉണ്ടാക്കുന്നത്. 4700 എംഎസ്എംഇകൾ കേരളത്തിൽ പുതുതായി ആരംഭിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനം അടുത്തിടെ ലഭിച്ചു. പശ്ചാത്തല സൗകര്യം നന്നായി വികസിപ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ അനൗദ്യോഗിക അംബാസിഡറാണ് എംഎ യൂസഫലിയെന്നും അദ്ദേഹം പറഞ്ഞു.