കൊച്ചി : ഡിപിആറിന്‍റെ ചില പേജുകള്‍ മാത്രം പുറത്തുവന്നപ്പോഴേ സില്‍വർലൈന്‍ പദ്ധതി ജനവിരുദ്ധമെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അതിസമ്പന്നര്‍ക്കു വേണ്ടിയാണ് പദ്ധതി തയാറാക്കുന്നത്. പദ്ധതി കേരളത്തെ കടക്കെണിയിലാക്കുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബസ് ചാർജ് വർധിപ്പിക്കണം, നാഷനൽ ഹൈവേ വികസിപ്പിക്കരുത് അഥവാ വികസിപ്പിച്ചാലും ടോളിലെ തുക വർധിപ്പിക്കണം, മൂന്നാം ക്ലാസ്, സെക്കൻഡ് ക്ലാസ് എസി എന്നിവയിലെ തുക വർധിപ്പിക്കണം ഇതെല്ലാം ചെയ്തെങ്കിൽ മാത്രമേ സിൽവർ ലൈനിൽ ആളു കയറുകയുള്ളൂ എന്നാണ് ഇപ്പോൾ പുറത്തുവിട്ട ഡിപിആറിൽ പറയുന്നുത്.
ഇതുപോലൊരു പദ്ധതി കേരളത്തിൽ നടപ്പാക്കാൻ കമ്യൂണിസ്റ്റുകാരെന്ന് പറഞ്ഞ് അഭിമാനിച്ചു നടക്കുന്ന ഈ സർക്കാരിന് കഴിയുമോ? ഈ ഡിപിആറിൽ പുറത്തുവന്നിരിക്കുന്ന പേജുകൾ മാത്രം മതി ഈ പദ്ധതി പുറന്തള്ളാൻ. കാരണം ഇത് ജനവിരുദ്ധ പദ്ധതിയാണ്. കേരളത്തിനു തലയ്ക്കുമീതെ കടബാധ്യതകൾ ഉണ്ടാക്കി വരാനിരിക്കുന്ന തലമുറയ്ക്കു പോലും കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്ന പദ്ധതിയാണ്.
ഇത് ഇടതുപക്ഷമോ വലതുപക്ഷമോ? നിയമസഭയിൽ പല പ്രാവശ്യം ആക്ഷേപിച്ചതു പോലെ വലതുപക്ഷ വ്യതിയാനമാണ് സർക്കാരിന്. അതായത് ആസൂത്രണ പ്രക്രിയയിൽനിന്ന് പ്രോജക്ടിലേക്കു മാറുന്ന നരേന്ദ്ര മോദി സർക്കാരിന്റെ അതേ വലതുപക്ഷ സമീപനമാണ് ഈ സർക്കാരിനും’– സതീശൻ ആരോപിച്ചു.