റാന്നി : കോൺഗ്രസിൽ വീണ്ടും കലാപം. കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയിലേക്ക് നടക്കുന്ന പുനഃസംഘടനയാണ് കാരണം പുതിയ സംഭവം. ബ്ലോക്ക് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നപ്പോൾ ഉടമ്പടി പാലിക്കാത്തതു മൂലം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാർട്ടി പുറത്താക്കിയ മണിയാർ രാധാകൃഷ്ണനെ ഡിസിസി ജനറൽ സെക്രട്ടറി ആക്കാനായുള്ള ശ്രമമാണ് വീണ്ടും പ്രശനങ്ങളിലേക്ക് നയിക്കുന്നത്. വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ അന്തരിച്ച ഷാജി മനപ്പള്ളിയെ പോലെ പാർട്ടിക്കുവേണ്ടി തന്റെ ജീവിതം തന്നെ ഹോമിച്ച വ്യക്തിയെ പ്രസിഡന്റ് ആക്കാതിരിക്കാന്‍ ശ്രമിച്ചയാളാണ് മണിയാര്‍ എന്നാണ് ആരോപണം.
ബ്ലോക്ക് പ്രസിഡന്റ് ആയിരുന്നപ്പോൾ പോലും പാർട്ടിയെ അനുസരിക്കാത്ത ആളായിരുന്നു മണിയാർ രാധാകൃഷ്ണൻ എന്നും അണികള്‍ പറയുന്നു. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നതു കാരണമാണ് ഭരണം നഷ്ടപ്പെടുവാൻ പോലും കാരണമായതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. നിലവിലെ കെപിസിസി സെക്രട്ടറിയാണ് ഇതിന്റെ പിന്നിലെന്നും റാന്നിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തന്നെ അന്ധകനായി കെപിസിസി സെക്രട്ടറി മാറുകയാണെന്നും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിനും ഇതേ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും അണികള്‍ ആരോപിക്കുന്നു.
സ്വന്തം സമുദായത്തിൽ നിന്നും ഇനിയും ആളുകൾ ഉണ്ടാകാൻ പാടില്ല എന്നുള്ളത് അദ്ദേഹത്തിന്റെ പെരുന്തച്ചൻ നയത്തിന്റ ഭാഗമാണെന്നും എം.സി ചെറിയാനു ശേഷം റാന്നിയിൽ കോൺഗ്രസ് തോൽക്കാൻ കാരണം ഇദ്ദേഹത്തിന്റെ ഒളിഞ്ഞും, തെളിഞ്ഞുമുള്ള പ്രവർത്തങ്ങൾ ആണെന്നും പറയുന്നു. സ്ഥാനാർഥി ആയപ്പോൾ ജയിക്കണം എന്ന ചിന്ത ഇല്ലാതെ, പണസമ്പാദ്യം മാത്രമായിരുന്നു ലക്ഷ്യം എന്നും ഇലക്ഷന് ശേഷം കൂടിയ അവലോകന യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാവുതന്നെ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
ഇത്തരം നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ റാന്നിയിലും വടശ്ശേരിക്കരയിലും പ്രസ്ഥാനം എടുക്കാ ചരക്കായി മാറും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഇവര്‍ ആക്ഷേപിക്കുന്നു. കെപിസിസി സെക്രട്ടറിയുടെ ഇത്തരം നടപടികൾക്ക് കുട പിടിക്കുന്ന നടപടികളാണ് മുൻപ് ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്വീകരിച്ച് വന്നിരുന്നത്. ഇനിയും ഇത്തരം നടപടികളുമായി മുന്നോട്ട് പോയാൽ പാർട്ടിക്ക് റാന്നിയിൽ വലിയ വീഴ്ച സംഭവിക്കുമെന്ന് ഒരു വിഭാഗം കെപിസിസി ക്ക് നൽകിയ പരാതിയിൽ പറയുന്നു.