പത്തനംതിട്ട : മുൻ എം.എൽ.എയും ജില്ലയുടെ പിതാവുമായ കുളപ്പുരയ്ക്കല്‍ കരുണാകരന്‍ നായരുടെ ഒൻപതാം ചരമവാർഷികദിനം ആചരിച്ചു. ചരമവാർഷികദിനത്തിൽ കെ.കെ നായർ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുന്നിലുള്ള പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി. 1931 ഫെബ്രുവരി 2ന് കുളപ്പുരയ്ക്കല്‍ കൃഷ്ണപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി പത്തനംതിട്ട ജില്ലയില്‍ ജനിച്ചു. 34 വര്‍ഷം നിയമസഭയില്‍ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചു. സി.പി.എം സ്ഥാനാര്‍ത്ഥിയായാണ് ആദ്യകാലങ്ങളില്‍ മത്സരിച്ചത്.
1982 ല്‍ പത്തനംതിട്ട ജില്ല രൂപവത്കരിച്ചതിനുശേഷം യു.ഡി.എഫ് പ്രതിനിധിയായി നിയമസഭയിലെത്തി. 2013 ഫെബ്രുവരി 7 നാണ് മലയോരഗ്രാമത്തിന്റെ നാഥനായ കെ.കെ നായര്‍ നിര്യാതനായത്. ഫൗണ്ടേഷൻ സെക്രട്ടറി സി.കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി.മോഹൻരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.എ.സുരേഷ്കുമാർ, എ.ഗോകുലേന്ദ്രൻ , കെ.അനിൽകുമാർ , ജെറി ഈശോ ഉമ്മൻ, റോസ് ലിൻ സന്തോഷ്, ജെറി അലക്സ്, അഡ്വ.ഷബീർ അഹമ്മദ്, സലിം പി ചാക്കോ, അഡ്വ.ദിനേശ് ബി നായർ, അജയൻ വെട്ടിപ്രം എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.