ദില്ലി : കൊവിഡ് നഷ്ടപരിഹാരം അനര്‍ഹര്‍ക്ക് കിട്ടിയിട്ടുണ്ടോയെന്നതില്‍ അന്വേഷണം വേണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അന്വേഷണം വേണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി നഷ്ടപരിഹാരം കൈപ്പറ്റിയോയെന്നതില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കോടതി ഉത്തരവ് അട്ടിമറിക്കപ്പെടരുതെന്നും യഥാര്‍ഥ ഗുണഭോക്താവിന് നഷ്ടപരിഹാരം കിട്ടാതെ പോകരുതെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊവിഡ് നഷ്ടപരിഹാരം അനർഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാർ. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൊവിഡ് ധനസഹായം നൽകാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്.
വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്
കൊവിഡ് സഹായധനം നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടും. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് കാരണം മരിച്ചവരുടെ ആകെ എണ്ണം സർക്കാർ കണത്തിൽ 4,87,202 ആണ്. എന്നാൽ ഇതിൻ്റെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. സുപ്രീംകോടതിയിൽ വിവിധ സംസ്ഥാനങ്ങൾ നല്‍കിയ കണക്കിലും ഈ വ്യത്യാസം പ്രകടമാണ്. മഹാരാഷ്ട്രയിൽ 1,41,737 ആണ് സർക്കാർ കണക്കിലെ സംഖ്യ. എന്നാൽ ഇതുവരെ ധനസഹായത്തിന് കിട്ടിയ അപേക്ഷകൾ 2,13,890 ആണ്. ഗുജറാത്തിൽ മരണസംഖ്യ 10,094 ആണ്. കിട്ടിയ അപേക്ഷകൾ 86,633 ആണ്. എട്ടിരട്ടിയാണ് അപേക്ഷിച്ചവരുടെ എണ്ണം. തെലങ്കാനയിൽ നാലായിരത്തിൽ താഴെയാണ് മരണം. എന്നാൽ അപേക്ഷ കിട്ടിയവരുടെ എണ്ണം 28.969 ആണ്.
ആന്ധ്രപ്രദേശ് മൂന്നിലൊന്ന് പേർക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. ബീഹാറിൽ മരണസംഖ്യ 12,090 ആണെന്ന് സർക്കാർ അറിയിച്ചു. ഇത് വിശ്വസിക്കാനാകില്ലെന്ന് കോടതി സൂചിപ്പിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിർദ്ദേശിച്ചു. ഇതാണ് സംഖ്യ കൂടാനുള്ള കാരണം എന്ന് സംസ്ഥാനങ്ങൾ പറയുന്നു. അപ്പോഴും ഈ വ്യത്യാസം എങ്ങനെ എന്നാണ് ചോദ്യം. കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങൾ സുപ്രീം കോടതി ഉത്തരവിന് ശേഷം മരണസംഖ്യ പുതുക്കിയിരുന്നു.
ഇന്ത്യയിലെ മരണസംഖ്യ വിദേശ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു എന്ന് സർക്കാർ തന്നെ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിൽ എങ്കിലും ഇത് മൂടിവെയ്ക്കാൻ നീക്കമുണ്ടായി എന്നു തന്നെയാണ് പുറത്തു വന്ന രേഖകൾ തെളിയിക്കുന്നത്. കൊവിഡ് സഹായധന വിതരണത്തിൽ കേരളത്തിലെ സ്ഥിതി പരിതാപകരമെന്ന് സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. നാല്പതിനായിരത്തിലധികം പേര്‍ മരിച്ച സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്ക് പോലും സഹായധനം നൽകാനായില്ല. സഹായധന വിതരണം വേഗത്തിലാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നായിരുന്നു കേരളത്തിന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്.
പരിതാപകരമാണ് കേരളത്തിലെ സ്ഥിതി. ഇങ്ങനെ തുടരാനാകില്ല. അപേക്ഷ കിട്ടി ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചുവരുടെ ബന്ധുക്കൾക്ക് സഹായ ധനം നൽകാൻ നടപടിയുണ്ടാകണം. അതല്ലെങ്കിൽ കടുത്ത നടപടികൾ കോടതിക്ക് സ്വീകരിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് താക്കീത് നൽകിയിരുന്നു. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലെ സഹായധന വിതരണത്തിലുണ്ടാകുന്ന മെല്ലപ്പോക്കിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.