ദില്ലി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ കേരളം സത്യവാങ്മൂലം സമർപ്പിച്ച സാഹചര്യത്തിൽ ആണ് ഹർജികൾ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കക്ഷിചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ അപേക്ഷയും സുപ്രീം കോടതിക്ക് മുൻപിൽ ഉണ്ട്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തി. തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനാല്‍ മുല്ലപ്പെരിയാര്‍ ഹർജികളില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികളില്‍ അന്തിമ വാദം ഇന്ന് കേള്‍ക്കാനിരിക്കെയാണ് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന നടത്തണെമെന്നും പരിശോധന സമിതിയില്‍ അന്താരാഷ്ട വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. 2010 -11 കാലത്ത് നടന്ന സുരക്ഷ പരിശോധനക്ക് ശേഷം കാലാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ പ്രളയും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ 2018 ലെ അണക്കെട്ട് സുരക്ഷ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.
അണക്കെട്ടിന്‍റെ സുരക്ഷയെ കുറിച്ച് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെയും സത്യവാങ്മൂലത്തില്‍ കേരളം കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ജല കമ്മീഷന് അധികാരമില്ലെന്നും മേല്‍നോട്ട സമിതിയുടെ അറിവോ അനുമതിയോ ഉണ്ടായിരുന്നില്ലെന്നുമാണ് കേരളത്തിന്‍റെ വിമർശനം. കേരളം സത്യവാങ്മൂലം സമർപ്പിച്ചത് ഇന്ന് രാവിലെയാണെന്നും അതിനാല്‍ സമയം വേണമെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹർജികള്‍ നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അണക്കെട്ടിന്റെ റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹർജികളാണ് കോടതി പരിഗണിക്കാനിരിക്കുന്നത്.
മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ചയിൽ വനം വകുപ്പും കേസെടുത്തു. അനുവാദമില്ലാതെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. വിരമിച്ച രണ്ട് എസ് ഐ മാരടക്കം നാലുപേർക്ക് എതിരെയാണ് തേക്കടി റേഞ്ച് ഓഫീസർ കേസെടുത്തത് മതിയായ പരിശോധന നടത്താതെ ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെയും നടപടി ഉണ്ടാകും.
തേക്കടി ബോട്ട് ലാൻറിംഗിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിനെയും വാച്ചറെയും സ്ഥലം മാറ്റും. സംഭവം സംബന്ധിച്ച് മുല്ലപ്പെരിയാർ ഡിവൈഎസ് പി അന്വേഷണ റിപ്പോർട്ട് ഇടുക്കി എസ് പിക്ക് കൈമാറി. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അണക്കെട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻറെ ബോട്ടിൽ നാലു പേർ ഡാമിൽ എത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ജിഡി രജിസ്റ്ററിൽ പോലീസ് രേഖപ്പെടുത്തിയിരുന്നില്ല.