തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോൾ സിപിഎം ജാതി-മത അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പലരുമാണ് ഇപ്പോൾ സിപിഎം സഹയാത്രികരായിട്ടുള്ളത്. ഇവർ മുഖേനയാണ് സിപിഎം വർഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്. ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തിൽ എം.വി ഗോവിന്ദന്റെ അഭിപ്രായം പാർട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മത പരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡിവൈഎഫ്ഐക്കാർ കേരളത്തിലുണ്ട്. ഇവരെ ആരെയും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.