കൊച്ചി : തൃക്കാക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി വരുന്ന ഡോക്ടർ ജോ ജോസഫിനെ കുറച്ചു കാണുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. ഉപതെരഞ്ഞെടുപ്പിൽ ശക്തമായി പോരാടാൻ തന്നെയാണ് തീരുമാനമെന്നും അവർ പറഞ്ഞു. എൽഡിഎഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നതെന്നും സ്ഥാനാർത്ഥി ആരായാലും മുന്നോട്ട് ഒരുമിച്ച് നിന്നു പ്രവർത്തിക്കുമെന്നും എതിരെ മത്സരിക്കുന്നവരോട് എല്ലാ ബഹുമാനവുമുണ്ടെന്നും ഉമാ തോമസ് പറഞ്ഞു.
പതിവ് രീതികൾ വിട്ടുള്ള സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇക്കുറി ഇടതുപക്ഷം തൃക്കാക്കരയിൽ നടത്തിയത്. മായ്ച ചുവരെഴുത്തുകൾ, പിൻവലിപ്പിച്ച പോസ്റ്ററുകൾ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ ഇതുവരെ കാണാത്ത നാടകീയതകളാണ് തൃക്കാക്കരയിൽ അരങ്ങേറിയത്. അരുണ്‍കുമാറിനെ രംഗത്തിറക്കി ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാമെന്നായിരുന്നു ഇന്നലെ വരെ സിപിഎം ആലോചന.
എന്നാൽ ഉമ തോമസ് മത്സരിക്കുമ്പോൾ പിടി തോമസിന് എതിരായ സാമുദായിക വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന പൊതുസമ്മതൻ വേണമെന്ന ചർച്ചകൾ ഉയർന്നു. ഇതിനിടിയിൽ അരുണ്‍ കുമാറിന്‍റെ പേര് ചോർന്നതും പാർട്ടിക്ക് തലവേദനയായി. രാവിലെ ഇടതുമുന്നണി യോഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും സ്ഥാനാർത്ഥിയെ തേടിയുള്ള അന്വേഷണം ഉച്ചക്ക് രണ്ട് മണി വരെ നീണ്ടു എന്നാൽ അരുണ്‍കുമാറിന്‍റെ പേര് മാധ്യമങ്ങൾ പുറത്തുവിട്ടതാണെന്നും പാർട്ടിയിൽ ചർച്ചനടന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
അരുൺ കുമാറിൻ്റെ പേര് പ്രചരിച്ച സ്ഥാനത്ത് ആരും പ്രതീക്ഷിക്കാത്ത ഡോക്ടർ ജോ ജോസഫ് എത്തുമ്പോൾ ആശയക്കുഴപ്പത്തിന് മാധ്യമങ്ങളെ പഴിക്കുകയാണ് സിപിഎം. പാർട്ടി ചിഹ്നത്തിൽ തന്നെ ഡോ.ജോ ജോസഫ് മത്സരിക്കുമെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി ഇപി.ജയരാജൻ പറഞ്ഞു. സിറോ മലബാർ സഭാ വൈദികർക്കൊപ്പമാണ് ജോ ജോസഫ് അദ്യമായി മാധ്യമങ്ങളെ കണ്ടത്.
വിശദമായ ബയോഡാറ്റ ചോർന്നതും മണ്ഡലത്തിൽ നടന്ന പ്രചാരണങ്ങളും അരുണ്‍കുമാറിന് തിരിച്ചടിയായി. ഇതിനിടെ മന്ത്രി പി.രാജീവാണ് സഭാ പിന്തുണയുള്ള പൊതു സമ്മതരെ തേടിയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കോണ്‍ഗ്രസിലെ അസംതൃപ്തരെ അടക്കം സമീപിച്ചെങ്കിലും ഒടുവിൽ എത്തിപ്പെട്ടത് പി.രാജീവിന് വ്യക്തിബന്ധമുള്ള ജോ ജോസഫിൽ.
പ്രഖ്യാപനം വന്ന പിന്നാലെ സിറോ മലബാർ സഭയുടെ കീഴിലുള്ള സ്വകാര്യ ആശുപത്രിയിൽ വൈദികരുടെ സാന്നിദ്ധ്യത്തിൽ ജോ ജോസഫ് വാർത്താസമ്മേളനവും നടത്തി. സിപിഎം പാർട്ടി അംഗമാണെന്ന് ജോ ജോസഫ് അവകാശപ്പെട്ടു. കെ റെയിൽ ഉയർത്തി വികസന അജണ്ടയിലേക്ക് തെരഞ്ഞെടുപ്പ് നീങ്ങും എന്ന സൂചന നൽകിയ സിപിഎമ്മാണ് സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ തന്നെ സാമുദായിക അജണ്ടയിലേക്ക് വളരെ വേഗം കളംമാറിയത്.
43-കാരായ ജോ ജോസഫ് 28 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ലിസ്സി ആശുപത്രിയിൽ ഡോ.ജോസ് ചക്കോപെരിയപ്പുറത്തിനെ അസിസ്റ്റ് ചെയ്തയാളാണ്. അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ദ്ധൻ എന്ന നിലയിൽ എറണാകുളത്തിനും പുറത്തും പ്രശസ്തനായ ജോ ജോസഫ് കേരളം ഉറ്റുനോക്കിയ ഒട്ടനവധി അവയവമാറ്റ ശസ്ത്രക്രിയകളിൽ പങ്കാളിയായിട്ടുണ്ട്. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി ആംബുലൻസിനും ഹെലികോപ്റ്ററിലുമേറി കുതിക്കുന്ന ജോ ജോസഫിനെ ആ രീതിയിൽ പലർക്കുംപരിചയമുണ്ട്.
അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ പഠനത്തിന് ശേഷമാണ് മെഡിക്കൽ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഡോ.ജോയ് ജോസഫ് എത്തിയത്. 1996 ബാച്ചിൽ അവിടെ എംബിബിഎസ് പഠനം പൂർത്തിയാക്കി ജോയ് ജോസഫ് പിന്നീട് കട്ടക്ക് എസ്.എസ്.ബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി എറണാകുളം ലിസ്സി ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അക്കാദമിക തലത്തിൽ വളരെ മികവ് പുലർത്തിയിരുന്ന ആളായിരുന്നു ഡോ.ജോ ജോസഫെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഇതോടൊപ്പം മികച്ചവാഗ്മിയും എഴുത്തുകാരനും കൂടിയാണ് അദ്ദേഹം. ‘ഹൃദയപൂർവ്വം ഡോക്ടർ ‘ എന്ന പുസ്തകത്തിൻ്റെ രചിയിതാവാണ്.