തിരുവനന്തപുരം : കെ.വി തോമസ് ഇപ്പോൾ കോൺഗ്രസിനൊപ്പമില്ലെന്നും മൂന്നാംതീയതി കഴിയുമ്പോൾ പലരും എടുക്കാച്ചരക്കാവുമെന്നും കെ.മുരളീധരൻ എംപി. ട്വന്റി ട്വന്റിയും ആംആദ്മിയും തെരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും 20000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ട്വന്റി ട്വന്റി ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തില്‍ ട്വന്റി ട്വന്റി നിലപാടിനൊപ്പമായിരിക്കാനാണ് സാധ്യത. മത്സരരംഗത്തില്ലാത്തതിനാൽ എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ ഇത്തവണ കോൺഗ്രസിന് ലഭിക്കുമെന്നാണ് കെ.മുരളീധരൻ പറയുന്നത്. ആം ആദ്‌മി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് മത്സരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് സാബു ജേക്കബ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനതലത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ നിർത്താത്തത്. ഫലത്തില്‍ തൃക്കാക്കരയില്‍ ത്രികോണ പോരാട്ടമാവും ഇത്തവണ നടക്കുക.
ആംആദ്മി അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വെയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ.വി തോമസ് പ്രതികരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ.വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല, എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.