കോന്നി : നാഥനില്ലാ കളരിയായി കോന്നി മെഡിക്കല്‍ കോളേജ്. ചികിത്സക്ക് ചെന്നാല്‍ ദിവസങ്ങള്‍ കാത്തിരുന്നാലേ പരിശോധനാഫലം ലഭിക്കുകയുള്ളൂ. സ്കാനിംഗ് വിഭാഗം കുത്തഴിഞ്ഞു കിടക്കുന്നു. ദിവസങ്ങളോളം കയറിയിറങ്ങി നടന്നാലും സ്കാനിംഗ് നടക്കില്ല. ഇവിടുത്തെ ജീവനക്കാരന്‍ തനിക്കിഷ്ടമുള്ള സമയത്തുമാത്രമേ സ്കാനിംഗ് ചെയ്യുകയുള്ളൂ. പരാതി പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതരും കയ്യൊഴിഞ്ഞു.
കോയമ്പത്തൂരില്‍ ജോലിചെയ്യുന്ന കിഴക്കുപുറം സ്വദേശി അഭിലാഷ് ശനിയാഴ്ച കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിയത് നടുവേദനയും വയറു വേദനയും കൊണ്ടാണ്. പരിശോധിച്ച ഡോക്ടര്‍ മൂത്രവും രക്തവും പരിശോധിക്കുവാന്‍ നിര്‍ദ്ദേശിച്ചു. ലാബില്‍ സാമ്പിളുകള്‍ നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും റിസള്‍ട്ട് മാത്രം കിട്ടിയില്ല. സ്വകാര്യ ലാബുകളില്‍ അല്‍പ്പസമയത്തിനുള്ളില്‍ ലഭിക്കുന്ന പരിശോധനാഫലം മെഡിക്കല്‍ കോളേജില്‍ ലഭിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. തിങ്കളാഴ്ച വീണ്ടും ചെന്ന് റിസള്‍ട്ടുമായി ഡോക്ടറെ കണ്ടപ്പോള്‍ സ്കാനിംഗ് ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. ഇതിനുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും സ്കാനിംഗ് ചെയ്യുവാന്‍ ആളുണ്ടായിരുന്നില്ല എന്ന് അഭിലാഷ് പറയുന്നു.
വീണ്ടും ഇന്ന് രാവിലെ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും ഇന്നും സ്കാന്‍ ചെയ്യുവാന്‍ ആളുണ്ടായിരുന്നില്ല. ഇരുപതോളം പേര്‍ ഇന്ന് സ്കാനിങ്ങിന് കാത്തുനിന്നിരുന്നു. അഭിലാഷ് ഉള്‍പ്പെടെയുള്ളവര്‍ 250 രൂപ വീതം സ്കാനിംഗ് ഫീസും അടച്ചിരുന്നു. പരാതിയുമായി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അവരും തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞു. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും കാലുപിടിച്ചാണ് ഇയാളെ ഇവിടെ നിര്‍ത്തിയിരിക്കുന്നതെന്നും വരുന്ന കുറെ ദിവസത്തേക്ക് ഇയാള്‍ അവധിയില്‍ ആണെന്നും അവര്‍ പറഞ്ഞതായി അഭിലാഷ് പറഞ്ഞു. രോഗികള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ സ്കാനിംഗ് ഫീസ് മടക്കിനല്കിയെന്നും അഭിലാഷ് പറഞ്ഞു.
സ്കാനിംഗ് വിഭാഗത്തില്‍ രണ്ടുപേര്‍ ഉണ്ടെന്നും ഒരാള്‍ അവധിയിലാണെന്നും മറ്റൊരാള്‍ കൃത്യമായി ജോലിക്കെത്താറില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. താന്‍ ഒരു കോണ്‍ഫറസില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.