റാന്നി : അങ്ങാടിയിൽ യുഡിഎഫ് കോട്ട പിടിച്ചെടുത്ത് എൽ ഡി എഫ്. അങ്ങാടി പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന കുഞ്ഞു മറിയാമ്മ ടീച്ചർ 179 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എതിർ സ്ഥാനാർത്ഥിയായ യുഡിഎഫിലെ സൂസനെ പരാജയപ്പെടുത്തിയത്. ഇതോടെ അങ്ങാടി പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് വ്യക്തമായ ആധിപത്യം ഉറപ്പിക്കാനുമായി. 474 വോട്ടുകളാണ് എൽഡിഎഫ് നേടിയത്. യുഡിഎഫ് 295 ഉം ബിജെപി 20 ഉം വോട്ടുകൾ നേടി.
അങ്ങാടി പഞ്ചായത്ത് മെമ്പർ ആയിരുന്ന യുഡിഎഫിൻറെ കൊച്ചുമോൾ പൂവത്തൂർ വിദേശത്തു പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ തവണ 225 വോട്ടുകൾക്കാണ് കൊച്ചുമോൾ പൂവത്തൂർ വിജയിച്ചത്. അങ്ങാടി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെയും എൽഡിഎഫിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഖാനും യുഡിഎഫും ആരോപിച്ചത്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ജനങ്ങൾ പുല്ലു വിലകൽപിച്ച് തള്ളിയെന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഇതാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് മഹത്തായ വിജയം നേടിക്കൊടുത്തത്. പി ആർ പ്രസാദ് , കെ കെ സുരേന്ദ്രൻ, വി.ടി ലാലച്ചന്‍, ജോര്‍ജ് മാത്യു, ബെഞ്ചമിൻ ജോസ്ജേക്കബ്, ആലിച്ചൻ ആറൊന്നിൽ, പഞ്ചായത്ത് പ്രസിഡന്റ ബിന്ദു റെജി, അഡ്വ. ജേക്കബ് സ്റ്റീഫൻ, പി.എസ് സതീഷ്കുമാര്‍, ടി ബു പുരക്കൽ, വിജോയി പുള്ളോലിൽ എന്നിവർ പ്രസംഗിച്ചു.