കോട്ടയം : ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന് വേണ്ടിയുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി മോട്ടോർ ട്രോളി പരിശോധനയും വേഗ പരിശോധനയും 23ന് തിങ്കളാഴ്ച രാവിലെ 8 30 ന് പാറോലിക്കൽ ലെവൽ ക്രോസിൽ നിന്ന് ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി. അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ചീഫ് എഞ്ചിനീയർ (കൺസ്ട്രക്ഷൻ) രാജഗോപാൽ എം പിയുമായി കൂടിക്കാഴ്ച നടത്തി.
കമ്മീഷൻ ഓഫ് റെയിൽവേ സേഫ്റ്റി അഭയകുമാർ റായി ആണ് സുരക്ഷാ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. പുതിയ പാതയിലൂടെ 7 മോട്ടോർ ട്രോളികൾ പരിശോധനയ്ക്ക് ഉപയോഗിക്കും. പാറോലിക്കൽ ലെവൽ ക്രോസിൽ നിന്നും ആരംഭിക്കുന്ന പരിശോധന കോട്ടയം റെയിൽവേ സ്റ്റേഷൻ വരെയും മുട്ടമ്പലത്തുനിന്ന് ചിങ്ങവനം സ്റ്റേഷനിലേക്കും നടത്തും. മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള റയിൽവേ പാലങ്ങളുടെയും, ലെവൽ ക്രോസുകളുടെയും ഇലക്ട്രിക്കൽ പോസ്റ്റുകളുടെയും പ്രവർത്തനക്ഷമത പരിശോധന പൂർത്തിയായി കഴിഞ്ഞാൽ ഉച്ചകഴിഞ്ഞ് ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ എം പിയും റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം നടക്കും.
ഉച്ചയ്ക്കുശേഷം പാറോലിക്കൽ ലെവൽ ക്രോസിൽ നിന്നും പാതയിലൂടെ 110 കിലോമീറ്റർ വേഗതയിൽ 2 ബോഗികളുള്ള ട്രാക്ക് റെക്കോർഡിങ് കാർ (ഓക്സിലേഷൻ മോണിറ്ററിങ് സിസ്റ്റം) ഉപയോഗിച്ച് വേഗ പരിശോധന നടത്തും. രണ്ടാമത്തെ വേഗ പരിശോധന മുട്ടമ്പലം ലെവൽക്രോസ് മുതൽ ചിങ്ങവനം വരെ നടത്തും. വൈകുന്നേരം 5:00 ന് വേഗ പരിശോധന പൂർത്തിയാക്കുന്നതോടെ സി ആർ എസ് സുരക്ഷാ സംബന്ധമായ കാര്യങ്ങൾ വിശകലനം ചെയ്യും. മെയ് 28 ന് മുമ്പ് ഏറ്റുമാനൂർ, കോട്ടയം സ്റ്റേഷനുകളിലെ ലിങ്ക് കണക്ട് ചെയ്യും. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ട പാതയ്ക്ക് അംഗീകാരം ലഭിക്കുകയും കമ്മീഷനിംഗ് നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.
28നകം 2, 3, 4, 5 പ്ലാറ്റ്ഫോമുകൾ പ്രവർത്തനക്ഷമമാകും. 1, 1 A പ്ലാറ്റ്ഫോമുകൾ കൾ 3 ആഴ്ചകൾക്കുശേഷം പ്രവർത്തനക്ഷമമാകും. കോട്ടയം വഴി വടക്കോട്ട് പോകുന്ന എല്ലാ ട്രെയിനുകൾക്കുമായി ഒന്നാം നമ്പർ പ്ലാറ്റ്ഫോം745 മീറ്ററായി നീട്ടിയിട്ടുണ്ട്. കോട്ടയത്തുനിന്ന് നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് ആയുള്ള 1 A പ്ലാറ്റ്ഫോമിന് 321 മീറ്റർ നീളമുണ്ട്. ചരക്ക് ഗതാഗതത്തിനായി മാത്രമുപയോഗിക്കുന്ന ആറാം നമ്പർ പ്ലാറ്റ്ഫോം ഉൾപ്പെടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ 7 പ്ലാറ്റ്ഫോമുകൾ ഉണ്ടായിരിക്കുമെന്നും എംപി പറഞ്ഞു.