ദില്ലി : പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. വർഷം 12 സിലിണ്ടറുകൾക്കാണ് സബ്സിഡി പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് പാചകവാതക സിലിണ്ടറിന് സബ്സിഡി പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതരായത്.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കൾക്കുള്ള കസ്റ്റംസ് തീരുവയിലും കുറവുവരും. സ്റ്റീൽ ഉൽപ്പന്നങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾക്കുള്ള ഇറക്കുമതി തീരുവയും കുറയുമെന്നാണ് അറിയുന്നത്. ജനരോഷം രൂക്ഷമായതോടെ രാജ്യത്ത് ഇന്ധനവില കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
പെട്രോൾ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ തീരുവയിൽ കുറവ് വരുത്തിയിരുന്നു. പിന്നീട് യു.പി, പഞ്ചാബ് ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണ വില കൂടിയിരുന്നു. കൊച്ചിയിൽ പെട്രോൾ വില 105.7 രൂപയായും ഡീസൽ വില 95.08 രൂപയായും കുറയും.
പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത്. ഇന്ധനവില വർധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. പാൽ, പച്ചക്കറി തുടങ്ങിയവയുടെ വില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതിൻെ കൂടി പശ്ചാത്തലത്തിലാണ് ഇന്ധനവില കുറച്ചത്.