ന്യുഡല്‍ഹി : പ്രമാദമായ കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ നിക്ഷേപകര്‍ സുപ്രീം കോടതിയില്‍. എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത തോമസ് ഡാനിയേലിന്റെ (റോയി) ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ഡാനിയൽ സുപ്രിംകോടതിയെ സമീപിക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നിക്ഷേപകര്‍ തടസ്സ ഹര്‍ജിയുമായി (കേവിയറ്റ്) സുപ്രീംകോടതിയിലെത്തിയത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ജോയിന്റ് സെക്രട്ടറി ടിജു എബ്രഹാം ആണ് ന്യൂട്ടണ്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ, ശില്പ ലിസ ജോര്‍ജ്ജ് എന്നിവര്‍ മുഖേന തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. നിലവില്‍ സുപ്രീംകോടതി അവധിയാണ്. കേസിന്റെ ഗൌരവം കണക്കിലെടുത്തുകൊണ്ട് അവധിക്കാല പ്രത്യേക കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ഉടമയും പ്രതിയുമായ തോമസ് ദാനിയേല്‍ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചാല്‍ നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ യുടെ ഭാഗംകൂടി കേള്‍ക്കാതെ ഇനി ജാമ്യം ലഭിക്കില്ല. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നടപടി. ഇതോടെ പോപ്പുലര്‍ കേസുകള്‍ സുപ്രീംകോടതിലുമെത്തിക്കഴിഞ്ഞിരിക്കുകയാണ്. തുടക്കം മുതല്‍ നിയമപരമായി പോരാടുന്ന സംഘടനയാണ് പി.ജി.ഐ.എ. നിക്ഷേപകര്‍ക്ക് നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ പ്രതികളോട് ഉണ്ടാകില്ലെന്നും പി.ജി.ഐ.എ ജോയിന്റ് സെക്രട്ടറി ടിജു എബ്രഹാം പറഞ്ഞു.