കൊച്ചി : മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ ആക്രമം.തലസ്ഥാനത്ത് രാത്രി ഉള്‍പ്പെടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കെപിസിസി ആസ്ഥാനത്ത് ഉണ്ടായ കല്ലേറിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് ദ്രുതകര്‍മസേനയെ ഇറക്കി. അതേസമയം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ പോലീസ് സേനയോട് തയ്യാറായിരിക്കണമെന്നാണ് ഡിജിപി അനില്‍ കാന്ത് നിര്‍ദേശിച്ചത്. ബറ്റാലിയന്‍ അടക്കമുള്ള സേനാവിഭാഗങ്ങള്‍ തയ്യാറായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് പ്രതിഷേധം ഉണ്ടായത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തൊട്ട് പിന്നാലെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ ആക്രമണം ഉണ്ടായത്. മുതിര്‍ന്ന നേതാവ് എകെ ആന്‍റണി ഓഫിസില്‍ ഉള്ളപ്പോഴായിരുന്നു ആക്രമണം. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വികെ. പ്രശാന്ത് എംഎല്‍എയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ലാത്തി ചാര്‍ജില്‍ കലാശിച്ചു. രാത്രി സെക്രട്ടറിയേറ്റിന് മുന്നിലും കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
കണ്ണൂരിലും വലിയ രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായി. രാത്രി ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി.സംഭവത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആഡൂര്‍ പനച്ചിക്കാവിന് സമീപം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യ വീടിനു നേരേയും ആക്രമണം ഉണ്ടായി. വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു.
അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുടനീളെ കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സി.പി.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവര്‍ത്തിയാണ് സി.പി.എം നേതാക്കളുടെ അറിവോടെ നടന്നത്, സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരായ പ്രതിപക്ഷ സമരത്തെ അക്രമം കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വഴിയില്‍ ഇറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും വെല്ലുവിളി. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു. കേരളത്തിന്റെ തെരുവിലൂടെ നടക്കാന്‍ സി.പി.എം അനുമതി ആവശ്യമില്ല.വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. ‘പ്രതിഷേധം’ എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാകുന്നത്. അതില്‍ നിയമലംഘനമുണ്ടെങ്കില്‍ കേസെടുക്കാം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച ഇ.പി ജയരാജന് എതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്ക് എതിരായ സമരം ഇനിയും ശക്തമായി തുടരുമെന്നും സതീശന്‍ വ്യക്തമാക്കി.