റാന്നി: വാലാങ്കര – അയിരൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുക്കി നൽകിയ എസ്റ്റിമേറ്റിന് കെ ആർ എഫ് ബി അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 22.7635 കോടി രൂപയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ 19.59 കോടി രൂപയായിരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തിയും മതിലുകളും കെട്ടി നൽകേണ്ട അളവുകളിൽ വന്ന വ്യത്യാസവും നിർമ്മാണ ചിലവ് ഉയർന്നതും ആണ് എസ്റ്റിമേറ്റ് പുതുക്കി നൽകാൻ ഇടയാക്കിയത്. റോഡിൽ നിന്നിരുന്ന കെഎസ്ഇബി തൂണുകൾ മാറ്റാൻ കാലതാമസം നേരിട്ടതും നിർമാണത്തെ ബാധിച്ചു.
എഴുമറ്റൂർ – അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 8.3 കി മീ ദൂരം വരുന്ന റോഡിനായി 2017 ലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. തുടർന്ന് റോഡിൽ ബി എം നിലവാരത്തിലുള്ള നിർമാണവും നടത്തി. കലുങ്കുകളും സംരക്ഷണഭിത്തികളും നിർമ്മിച്ചിട്ടുണ്ട്. നാട്ടുകാർ സൗജന്യമായി വിട്ടു നൽകിയ സ്ഥലം ഉൾപ്പെടുത്തി 10 മീ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. എന്നാൽ റോഡിൻറെ തുടക്കത്തിൽ നാല് കിലോമീറ്റർ ദൂരം വരുന്ന ഭാഗം വീതി വർദ്ധിപ്പിച്ച് നിർമ്മാണ പ്രവർത്തികൾ നടത്താനുണ്ട്. നാട്ടുകാർ വസ്തു വിട്ടുനൽകുന്ന മുറയ്ക്ക് ഇവിടെ വീതി കൂട്ടുമ്പോൾ പൊളിച്ചു മാറ്റേണ്ട മതിലുകളും സംരക്ഷണ ഭിത്തികളും പകരം കെട്ടി നൽകേണ്ടതുമുണ്ട്. റോഡിന് വീതി വർധിപ്പിച്ച ശേഷം മാത്രമേ ഇവിടെ കെഎസ്ഇബി ബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനാകു.