തിരുവനന്തപുരം : പീഡനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. മത വിദ്വേഷ പ്രസംഗമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പി.സി ജോർജ് നിലവിൽ ഒമ്പത് കേസുകളില്‍ പ്രതിയാണ്. എന്നാൽ പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി ജോര്‍ജ് ഹൃദ്രോഗിയാണ്.
രക്തസമ്മർദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കർട്ടന് പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി. പി.സി ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. ഫെബ്രുവരിയിൽ നടന്നെന്നു പറയുന്ന പീഡനം പരാതിയായി നൽകാൻ ഇത്രയും താമസിപ്പിച്ചത് ദുഷ്ടലാക്കോടെയാണ്. ഗസ്റ്റ് ഹൗസിൽ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യത വിരളമാണ്. അതിനു ശേഷവും ഒരു പരാതിയും ഇവർ ഗസ്റ്റ് ഹൗസിലെ സുരക്ഷാ ജീവനക്കാരോടു പോലും പറഞ്ഞിട്ടില്ല. ഇതിൽ നിന്നെല്ലാം കേസിലെ ഗൂഡാലോചന വായിച്ചെടുക്കാമെന്നും പ്രതിവാദം ചൂണ്ടിക്കാട്ടി.