കോഴിക്കോട് : സ്വര്‍ണക്കടത്തിനപ്പുറം 2016 മുതല്‍ സര്‍ക്കാര്‍ തലത്തില്‍ അരങ്ങേറിയ അഴിമതിയുടെയും കുതിരകച്ചവടത്തിന്റെയും ചരിത്രമാണോ സ്വപ്നയുടെ 164 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്. സ്വപ്നയുടെ അഭിപ്രായമനുസരിച്ച് സ്വര്‍ണക്കടത്ത് മാത്രമല്ല സര്‍ക്കാര്‍ പദ്ധതികളുടെ അഴിമതിയും കമീഷനുമാണ് മൊഴി. പദ്ധതികളുടെ മാസ്റ്റര്‍ ബ്രെയിന്‍ മുഖ്യമന്ത്രിയുടെ മുന്‍ സ്പെഷ്യല്‍ സെക്രട്ടറി എം.ശിവശങ്കറായിരുന്നു. സ്വര്‍ണക്കടത്തല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം. സ്വര്‍ണക്കടത്ത് പിടിച്ചതോടെ പുറത്തവന്ന അഴിമതിയാണ് അന്വേഷിക്കേണ്ടത്. അതിനാലാണ് 164 സ്റ്റേറ്റ്മെന്റ് ചരിത്രത്തിലെ പ്രധാന രേഖയായി മാറുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മാത്രമല്ല. ഭരണകൂടത്തിന്റെ അകത്തളത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിലും വീട്ടിലും ഇടപെട്ടിരുന്നു സ്വപ്ന. കെ.ഫോണ്‍ പദ്ധതി, സ്പ്രിഗ്ളര്‍, വിമാനത്താവളം അദാനിക്ക് കൈമാറ്റം ചെയ്യല്‍, നാഷണല്‍ ഗെയിംസ് തുടങ്ങിയ അഴിമതികളിലെല്ലാം ശിവശങ്കറിന് പങ്കുണ്ടെന്നാണ് സ്വപ്ന പറയുന്നത്. ഇതില്‍ കേള്‍ക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ സ്വരമല്ല. മോഡേണ്‍ മാനേജ്മെന്റില്‍ വിദഗ്ധയുടേതാണ്. സ്വപ്നയുടെ കഴിവാണ് ശിവശങ്കറും മുഖ്യമന്ത്രിയും ഉപയോഗിച്ചത്. എല്ലാ അഴമിതിക്കും സ്വപ്ന കുടപിടിച്ച് സാക്ഷിയായി.
സ്വപ്നയുടേത് ചരിത്രത്തിലെ അസാധാരണമായ വെളിപ്പെടുത്തലാണ്. ആരോപണങ്ങള്‍ക്ക് കൃത്യമായ തുമ്പില്ല എന്ന് വിമര്‍ശിക്കുമ്പോഴും സ്വപ്ന ഭരണകൂട അഴിമതിയുടെ ശൃംഖലയിലെ കണ്ണിയായിരുന്നു. സ്വപ്ന ഇപ്പോള്‍ ഉന്നയിക്കുന്ന പ്രധാന കാര്യം ജനങ്ങളുടെ ഡാറ്റാ വിറ്റുവെന്നാണ്. നടന്ന സംഭവങ്ങളില്‍ പ്രധാന റോള്‍ സ്വപ്നക്കുണ്ടായിരുന്നു. അതിനാലാണ് ഭരണകൂടത്തിന് സ്വപ്നയുടെ വാക്കുകളില്‍ അവഗണിച്ച് തള്ളാന്‍ കഴിയാത്തത്.
ഭരണകൂടത്തിനുള്ളില്‍ സൈലന്‍റ് ഓപറേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍. സ്പ്രിഗ്ളര്‍ കരാറിനെക്കുറിച്ച് 100 ശതമാനം അറിയാവുന്ന ഉദ്യോഗസ്ഥന്‍. അത് വിശദീകരിക്കാന്‍ ചാനലിലെത്തിയതും എം.എന്‍ സ്മാരകത്തില്‍ എത്തിയതും ശിവശങ്കറാണ്. കേരളത്തിലെ ജനങ്ങളുടെ ഡാറ്റാബേസ് യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനിക്ക് വിറ്റു. വിറ്റതിന്റെ കമീഷന്‍ ആര്‍ക്കൊക്കെ കിട്ടിയെന്ന ചോദ്യത്തിനും ഉത്തരമില്ല.
വിഷയം വിവാദമായപ്പോള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടി വക്കീലന്മാരുമായി ചര്‍ച്ച നടത്തിയതും ശിവശങ്കറാണ്. ആ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണ വിജയന്റെ സ്ഥാപനത്തെക്കൂടി സ്വപ്ന പ്രതിക്കൂട്ടിലാക്കുകയാണ്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗതിയുണ്ടായില്ല. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ശിവശങ്കറിന്റെ തീരുമാനത്തിനെതിരെ ഓപ്പണ്‍ ഫൈറ്റ് നടത്തി എന്നാണ് സ്വപ്ന വെളിപ്പെടുത്തുന്നത്. അത് സത്യമാണോ എന്ന് വിശദീകരണം നല്‍കേണ്ടത് ശൈലജയാണ്. അവര്‍ക്കതിന്റെ ധാര്‍മികമായ ഉത്തരവാദിത്വമുണ്ട്.
നാഷണല്‍ ഗെയിംസ് നടത്തിയപ്പോള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വഴി ശിവശങ്കര്‍ വലിയ അഴിമതി നടത്തി. കെ.ഫോണ്‍ പദ്ധതിയിലും കോടികളുടെ അഴിമതി നടന്നുവെന്നാണ് സ്വപ്നയുടെ അഭിപ്രായം. ശിവശങ്കര്‍ കൃത്യമായ ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ അവതരിപ്പിച്ചത്. പാവപ്പെട്ടവര്‍ക്ക് ഇന്‍റര്‍നെറ്റ് നല്‍കാന്‍ വേണ്ടി തയാറാക്കിയ ഫോണ്‍ പദ്ധതിയില്‍ കോടികള്‍ കമീഷന്‍ പറ്റിയെന്ന് ആരോപണമുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിന് ശിവശങ്കറിന് പാരിതോഷികം കിട്ടിയിട്ടുണ്ട്.
എല്ലാ സംഭവങ്ങളിലും ഓരോരുത്തര്‍ക്കും റോള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കറാണ്. എന്‍.ഐ.എ ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കറിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. യു.എ.പി.എ കേസ് അന്വേഷിക്കാനാണ് എന്‍.ഐ.എ എത്തിയത്. എന്നാല്‍, അവിടെ നടന്നത് പൊറാട്ട് നാടകമാണ്. പ്രധാന വില്ലനായ ശിവശങ്കറെ എല്ലാത്തില്‍ നിന്നും ഒഴിവാക്കി. അധികാര ദുര്‍വിനിയോഗം നടത്തിയ ശിവശങ്കറെ ഒഴിവാക്കാന്‍ ഉന്നതര്‍ ശ്രമിച്ചു. അധികാരം കൈയിലുള്ളവരാണ് കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയത്. അഴിമതി പണം ഉപയോഗിച്ച് മിഡില്‍ ഈസ്റ്റില്‍ ബിസിനസ് തുടങ്ങാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. സ്വപ്ന പറഞ്ഞ അഴിമതിയെല്ലാം അവാസ്തമാണെന്ന് ആര്‍ക്കാണ് പറയാനാവുക.