കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാലങ്ങളായി ഇരു മുന്നണികള്‍ നേര്‍ക്കുനേര്‍ നിന്നു പോരാടുന്നതാണ്. ഈ മുന്നണി സംവിധാനത്തിലേക്ക് കടന്നു കയറാന്‍ ബിജെപിക്ക് സാധിച്ചിട്ടുമില്ല. ദേശീയ തലത്തില്‍ യുപിഎ സഖ്യം ഉണ്ടാകുന്നതിലേക്ക് പോലും നയിച്ചത് കേരളത്തില്‍ പയറ്റി വിജയിച്ച മാതൃകയാണ്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫില്‍ നട്ടെല്ലായി നില്‍ക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയാണ്. ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറി കഴിഞ്ഞു. ഇനി ലീഗും ആ വഴി പോകുമോയെന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രം മെനയുന്ന പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഇക്കാര്യത്തില്‍ ശക്തമായൊരു നോ പറയാന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.
മുസ്ലിംലീഗ് എല്‍.ഡി.എഫില്‍ ചേരാന്‍ ആലോചിക്കുന്നില്ലെന്നും അത്തരത്തിലുള്ള ചര്‍ച്ചകളും മറ്റും ഗൗരവകരമായി കാണുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. എല്‍.ഡി.എഫിലൂടെ മാത്രമേ മതനിരപേക്ഷത നിലനിര്‍ത്താനാകൂ എന്ന് കരുതുന്നില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോലും കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ദക്ഷിണേന്ത്യയില്‍ ഏറെ സ്വീകാര്യതയുള്ള നേതാവായി ഉയര്‍ത്തിക്കാട്ടുന്ന എം.കെ. സ്റ്റാലിന്‍ പോലും രാഹുല്‍ ഗാന്ധിയെയാണ് ഇന്ത്യയുടെ നേതാവായി ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ”ദേശീയ തലത്തില്‍ നേരിടുന്ന ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്. സഖ്യത്തിലുള്ള മറ്റുള്ളവര്‍ക്ക് അവരെ സഹായിക്കാന്‍ മാത്രമേ കഴിയൂ. തെരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളും വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് കഠിനമായി പരിശ്രമിക്കണം. മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അതിനെ പിന്തുണക്കുകയും വേണം. സിപിഎമ്മിന് കോണ്‍ഗ്രസുമായുള്ള പ്രശ്‌നം ഇന്ത്യയിലാകെയുള്ളതല്ല, മറിച്ച് അത് കേരളത്തില്‍ മാത്രമാണ്.” – സാദിഖലി തങ്ങള്‍ പറഞ്ഞു.
”ശക്തമായ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതുകൊണ്ടും ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ടും കാവിയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ് എന്ന് പറയുമ്പോഴും കോണ്‍ഗ്രസ് ഇല്ലെങ്കില്‍ കേരളം എങ്ങനെയിരിക്കും എന്നുകൂടി ചിന്തിക്കണം. സിപിഎമ്മില്ലാത്ത കേരളത്തെപ്പോലെതന്നെ വിനാശകരമായിരിക്കും അത്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഫാഷിസത്തെ ചെറുക്കാനും എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസ്, സിപിഎം, ഐ.യു.എം.എല്‍ ഉള്‍പ്പെടെ ഇവിടെ ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട്. ബിജെപി ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഞങ്ങള്‍ എതിരല്ല.” -അദ്ദേഹം പറയുന്നു.
മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള നിലവിലെ സമവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ”ജമാഅത്തെ ഇസ്ലാമിയുമായി ഞങ്ങള്‍ ഒരിക്കലും സഖ്യമുണ്ടാക്കിയിരുന്നില്ല. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമായി തെരഞ്ഞെടുപ്പ് ധാരണ മാത്രമാണ് നടന്നത്. അതും ചില സ്ഥലങ്ങളില്‍ മാത്രം. സിപിഎം ഇവരുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അവര്‍ സഖ്യത്തിലേര്‍പ്പെടുമ്പോൾ അത് നല്ല കാര്യമാവുകയും മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് ധാരണയിലെത്തുമ്പോള്‍ അത് വിവാദമാക്കുകയും ചെയ്യുന്നത് ശരിയല്ല” എന്നതായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി.