തിരുവനന്തപുരം : സര്‍ക്കാരിന്‍റെ കാര്യക്ഷമമായ ഡാം മാനേജ്‌മെൻ്റിൻ്റെ ഫലമായാണ് ഇക്കുറി അതിതീവ്ര മഴയിലും കാര്യമായ നാശം സംഭവിക്കാതിരുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് കൃത്യമായ ആസൂത്രണത്തിന്‍റെ മികവുകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നുണ്ടായിരുന്നു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി എത്തിയപ്പോള്‍ തന്നെ അധിക ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. തുടര്‍ന്ന് ഡാം തുറക്കുന്നതിന് തലേന്ന് വൈകിട്ടു തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് തമിഴ്‌നാട് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഡാം കൃത്യസമയത്തു തുറക്കാന്‍ കഴിഞ്ഞതു കൊണ്ട് ജലം നിയന്ത്രിത അളവില്‍ ഒഴുക്കി വിടാന്‍ സാധിച്ചു. മറിച്ച് തുറക്കാന്‍ വൈകിയിരുന്നെങ്കില്‍ കൂടുതല്‍ അളവ് ഒറ്റയടിക്ക് തുറന്ന് ഒഴുക്കി വിടേണ്ടി വരുമായിരുന്നു. ഇടുക്കിയിലും ഇതേ രീതിതന്നെയാണ് അവലംബിച്ചത്. റൂള്‍ ലെവല്‍ എത്തും മുമ്പ് തന്നെ ഡാം തുറക്കുകുയം ജലം കുറഞ്ഞ അളവില്‍ പുറത്തേക്ക് ഒഴുക്കി വിടുകയുമായിരുന്നു.
ഇക്കാര്യത്തില്‍ അനുകൂല നിലപാട് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെഎസ്‌ഇബിയും സ്വീകരിച്ചു. അങ്ങനെ ചെയ്തതു കൊണ്ട് നദിയിലൂടെ ജലം കടലിലേക്ക് ഒഴുകിപ്പോകാന്‍ സാവകാശം ലഭിച്ചു. എറണാകുളം ജില്ലയില്‍ പ്രളയം ഒഴിവാക്കുന്നതിന് ഇതു സഹായകമായെന്നും മന്ത്രി പറഞ്ഞു. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷി ഉണ്ടായിരുന്നെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് നിയന്ത്രിത അളവില്‍ ജലം തുറന്നു വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 അടിയോളം ജലം ഇടുക്കിയില്‍ ഇപ്പോഴും കൂടുതലായുണ്ട്. 2386.7 അടിയാണ് റൂള്‍ ലെവല്‍. നിലവില്‍ ഒരടിയോളം അധികം ജലമുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രിത അളവില്‍ ജലം ഒഴുക്കി കളയുന്നതു തുടരാനാണ് തീരുമാനം. മഴ മാറി നില്‍ക്കുകയാണെങ്കില്‍ റൂള്‍ ലെവലിലേക്ക് എത്താന്‍ വൈകില്ലെന്നാണ് നിഗമനം. തുലാവര്‍ഷ കാലത്ത് അധിക മഴ ലഭിച്ചാല്‍ പോലും അത് താങ്ങുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.