ന്യൂഡൽഹി : ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ച ഗുജറാത്ത് ബിജെപി സർക്കാർ നടപടിക്കെതിരെ പ്രതികരിച്ച് റിട്ട. ജസ്റ്റിസ് യു.ഡി സാൽവി. ആഗസ്റ്റ് 15നാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. പ്രതികളെ നേരത്തെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. സംസ്ഥാനങ്ങൾക്ക് ഈ മാർഗനിർദേശങ്ങളെ കുറിച്ചറിയാം. കൂടാതെ ഈ വിഷയത്തിൽ സുപ്രിംകോടതി വിധികളുമുണ്ട് അദ്ദേഹം വ്യക്തമാക്കി.
2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്‍റെ മൂന്ന് വയസുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴു പേരെയാണ് അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. 2008ൽ 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് യു.ഡി സാൽവിയായിരുന്നു. കേസിൽ വർഷങ്ങൾക്ക് മുമ്പാണ് വിധി പുറപ്പെടുവിച്ചത്. ഇപ്പോൾ അത് സർക്കാരിന്‍റെ കൈയിലാണ്. സംസ്ഥാനം കൃത്യമായ തീരുമാനമെടുക്കേണ്ടതുണ്ട്. അത് ശരിയാണോ അല്ലയോ എന്ന് ബന്ധപ്പെട്ട കോടതിയോ സുപ്രിംകോടതിയോ ആണ് തീരുമാനിക്കേണ്ടത് സാൽവി പ്രതികരിച്ചു.