തൃശൂർ : കുന്നംകുളത്ത് അമ്മയെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ഇന്ദുലേഖയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും. തിങ്കളാഴ്ചയാകും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുക. ഇന്ദുലേഖയുടെ കടബാധ്യത സംബന്ധിച്ച കാര്യത്തിൽ മൊഴികൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് പോലീസ്. മെഡിക്കൽ തെളിവുകളടക്കം ശേഖരിക്കേണ്ടതിനാലാണ് കസ്റ്റഡി അപേക്ഷ നൽകുന്നത്. കുന്നംകുളം കിഴൂർ കാക്കത്തുരുത്തിൽ രുഗ്മണിയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മകൾ ഇന്ദുലേഖയ്ക്കെതിരെ നിർണായകമാവുക മെഡിക്കൽ തെളിവുകളാണ്. എലിവിഷത്തിൻറെ പാക്കറ്റ് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്.
പിതാവിനും ഇന്ദുലേഖ ഗുളികളും കീടനാശിനികളും ഭക്ഷണത്തിൽ കലക്കി നൽകിയിരുന്നതായും മൊഴിയുണ്ട്. രക്തസാമ്പിൾ പരിശോധനാ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ചന്ദ്രനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൻറെ ഭാഗമായാണ് ഇന്ദുലേഖയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് കുന്നംകുളം പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ വ്യക്തമാക്കി.
എട്ട് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായാണ് ഇന്ദുലേഖയുടെ മൊഴി. ഇത് എങ്ങിനെ വന്നു എന്നകാര്യത്തിൽ ഇന്ദുലേഖ പറഞ്ഞ കാര്യങ്ങൾ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഓൺലൈൻ റമ്മിയിലൂടെയാണ് ബാധ്യതയെന്നാണ് മൊഴി നൽകിയിട്ടുള്ളത്. ഇന്ദുലേഖയുടെ ആഭരണങ്ങളും പണയത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പോലീസിന് ശേഖരിക്കേണ്ടതുണ്ട്.
ഇന്ദുലേഖയുടെ ബന്ധുക്കളിൽ നിന്ന് വീണ്ടും മൊഴി രേഖപ്പെടുത്തും. കടബാധ്യത ഒഴിവാക്കാൻ ആധാരം നൽകുന്നതിനോട് വിയോജിച്ചതിൻറെ
പ്രതികാരമായാണ് രുഗ്മണിയെയും ചന്ദ്രനെയും കൊലപ്പെടുത്താൻ ഇന്ദുലേഖ തീരുമാനിച്ചത്. ഘട്ടംഘട്ടമായി വിഷം നൽകി കൊലപ്പെടുത്താനായിരുന്നു നീക്കം. സ്വാഭാവിക മരണമെന്ന് വരുത്തിതീർത്ത് സ്വത്ത് തട്ടിയെടുക്കാനായിരുന്നു ശ്രമം. കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽവച്ച് രുഗ്മണി മരിച്ചത്.