റാന്നി: മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമല പാതയുടെ വശങ്ങളിൽ കാടും പടലും നിറഞ്ഞു നിൽക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ശബരിമല പാതയില്‍ പെരുനാട്,പുതുക്കട,ളാഹ ഭാഗങ്ങളിലാണ് വശങ്ങളിലെ കാട് നാട്ടുകാര്‍ക്ക് പൊല്ലാപ്പാവുന്നത്. വളവിൽ ഉൾപ്പടെ റോഡിൻറെ ഇരുവശങ്ങളിലും വലിയതോതിൽ കാട് വളർന്നു നിൽക്കുന്നതാണ് വാഹന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. എല്ലാ മാസവും നിരവധി ശബരിമല തീർത്ഥാടകർ കടന്നു പോകുന്ന പാതയിലാണ് ഇത്തരത്തിൽ കാട് വളർന്ന് അപകടാവസ്ഥയിൽ നിൽക്കുന്നതെന്നത് വളരെ ഗൗരവമേറിയതാണ്.
കാറുകൾക്ക് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തവിധം മൂടിക്കിടക്കുന്ന കാടും പടലും തീർത്ഥാടന കാലത്ത് മാത്രം നീക്കം ചെയ്യുന്ന പതിവാണ് കണ്ടു വരുന്നത്. തീർത്ഥാടകർക്ക് പുറമെ ളാഹ, പുതുക്കട,ചിറ്റാർ, നിലയ്ക്കൽ,അട്ടത്തോട് തുടങ്ങിയ മേഖലയിലെ ജനങ്ങളും പെരുനാട്, റാന്നി, പത്തനംതിട്ട എന്നിവടങ്ങളിലേക്ക് എത്തുവാൻ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായെങ്കിലും പൊടുന്നനെ വാഹനം വെട്ടിച്ചു മാറ്റിയതുകൊണ്ട് അപകടമുണ്ടാവാതെ രക്ഷപെട്ടു.
റോഡിലേക്ക് കാട് വളർന്നു നിൽക്കുന്നതിനാൽ വളവിൽ ഉൾപ്പടെ അഴിച്ചുവിട്ടു വളർത്തുന്ന കന്നുകാലികളുടെ ശല്യവും ഏറി വരുന്നുണ്ടെന്ന് പരാതിയുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതിന്മേൽ നടപടിയുണ്ടായിട്ടില്ല. ഇരുനിറത്തിലുള്ള കന്നുകാലുകൾ രാത്രിയിൽ റോഡിൻറെ നടുവിൽ കിടക്കുന്നതു കാണാതെ പൊട്ടൻമൂഴിയിൽ കഴിഞ്ഞ സമയത്ത് വാഹന അപകടമുണ്ടായിരുന്നു. നാട്ടുകാര്‍ ഇത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. റോഡിന്‍റെ വശങ്ങളിലെ കാടുകള്‍ നീക്കി അപകടം ഒഴിവാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.