തൃശൂര്‍: ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ഒമ്പത് വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. കക്കനിക്കാട് ആറ്റൂര്‍ മഞ്ഞയില്‍ വീട്ടില്‍ കുര്യാക്കോസിനെയാണ് (52) തൃശൂര്‍ ഒന്നാം അഡീഷണൽ ജില്ല ജഡ്ജ് ശിക്ഷിച്ചത്. ഓട്ടോ ഡ്രൈവറായ കുര്യാക്കോസ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ചെന്ന് വെള്ളം ചോദിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. ഭയംമൂലം വീട്ടില്‍ നില്ക്കാന് സമ്മതിക്കാത്ത കുട്ടിയെ പിന്നീട് മഠത്തിലാക്കുകയും അവിടെ നിന്ന് ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോള്‍ വീണ്ടും കുര്യാക്കോസിനെ കണ്ട് പേടിച്ച് വിവരം അമ്മയെ ധരിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവരം റിപ്പോര്‍ട്ട് ചെയ്യാനുള്ള കാലതാമസം പ്രതിഭാഗം എടുത്തു കാണിച്ചപ്പോള്‍ കുട്ടിയുടെ ബുദ്ധിക്ഷമതാ പരിശോധന നടത്തി കോടതിയില്‍ ഇത്തരം കുട്ടികള്‍ പ്രതികരിക്കാനുള്ള കാലതാമസം പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജരായി.