പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട മത്സ്യത്തൊഴിലാളിക്ക് രക്ഷപ്പെടുന്നതിനിടെ പരിക്ക്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. ഡാമിലേക്ക് മീൻ പിടിക്കാൻ പോകുമ്പോഴാണ് ആനയുടെ മുന്നിൽ പെട്ടത്. പെട്ടെന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ചന്ദ്രൻ പാലക്കാട് ജില്ലാ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.പത്തുമുതൽ മുപ്പതോളം ആനകൾ ഒന്നിച്ചാണ് മലമ്പുഴ അണക്കെട്ട് പ്രദേശത്ത് എത്തുന്നത്. മലമ്പുഴ അണക്കെട്ടിൽ കാട്ടാനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്നത് സ്ഥിരം കാഴ്‌ചയാണ്.
ജില്ലയില്‍ കാട്ടാനകളുടെ ആക്രമണങ്ങൾ പെരുകുകയാണ്. 20 മാസത്തില്‍ അട്ടപ്പാടിയില്‍ മാത്രം 20 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം 17നാണ് സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങിയ ആഞ്ചക്കക്കൊമ്പ് ഊരിലെ കന്തസ്വാമി (40)യാണ് കാട്ടാന ആക്രമണത്തിന്റെ അവസാന ഇര. ഇയാളെ ആന തുമ്പിക്കൈകൊണ്ട് തൂക്കിയെറിയുകയായിരുന്നു. 2023ൽ അട്ടപ്പാടിയില്‍ മാത്രം നാല് ജീവനുകൾ പൊലിഞ്ഞു. ജനുവരിയിൽ ഷോളയൂർ പഞ്ചായത്തിലെ ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (46), ഫെബ്രുവരിയിൽ പുതൂർ താഴേ മുള്ളി ഊരിലെ നഞ്ചൻ (60) എന്നിവരും കൊല്ലപ്പെട്ടു.