തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം പ്രതീക്ഷിച്ചതിലും വൈകുന്നു. ഇന്നലെ കാലവർഷം എത്തുമെന്നാണ് പ്രവചനമെങ്കിലും, അൽപം കൂടി വൈകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജൂൺ എട്ടിന് മുൻപായാണ് കേരളത്തിൽ കാലവർഷം എത്തുക. കാലവർഷം കേരളതീരത്തിനടുത്ത് എത്തിയെങ്കിലും കരയിൽ പ്രവേശിക്കാനുള്ള ശക്തി കാറ്റിന് ഇല്ലെന്നാണ് വിലയിരുത്തൽ.
അറബിക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെ ശക്തിയും സഞ്ചാര പാതയും അനുസരിച്ചാകും കാലവർഷത്തിന്റെ ഗതി നിർണയിക്കുക. എട്ടാം തീയതിക്ക് മുൻപ് സാഹചര്യം അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം മെയ് 29- നും 2021-ൽ മെയ് 31നുമാണ് കാലവർഷം എത്തിയത്. അതേസമയം, 2019-ൽ ജൂൺ എട്ടിനാണ് കാലവർഷം എത്തിയത്.
ഇക്കുറി ശരാശരി മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, നിലവിലുള്ള സാഹചര്യം മാറി ന്യൂനമർദ്ദങ്ങൾ രൂപം കൊള്ളുകയാണെങ്കിൽ മഴയുടെ തോത് ഉയരാൻ സാധ്യതയുണ്ട്. ഇത് മേഘവിസ്ഫോടനങ്ങളിലേക്കും, മിന്നൽ പ്രളയത്തിലേക്കും നയിച്ചേക്കാം. കഴിഞ്ഞ വർഷം ശരാശരി മഴയാണ് ലഭിച്ചതെങ്കിലും മേഘവിസ്ഫോടനം ഉൾപ്പെടെയുള്ളവ ഉണ്ടായിട്ടുണ്ട്.