പൂനെ: വളർത്തു പ്രാവുകളെ മോഷ്ടിച്ചെന്നാരോപിച്ച് 19 വയസുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. പൂനയിലെ ഹദപ്‌സറിലാണ് സംഭവം നടന്നത്. പിംപ്രി-ചിഞ്ച്‌വാഡിലെ മോഷിയിലെ ബോറേറ്റ് വാസ്തിയിലെ സഞ്ജയ് ഗാന്ധി നഗറിൽ താമസിക്കുന്ന രൂപേഷ് ധൻരാജ് ഷിൻഡെ ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്മാരായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് വിജയകുമാർ മാജി (22), സഹോദരങ്ങളായ സച്ചിൻ (23), മോനു (26), ബണ്ടി (18) എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തില്‍ ഒരു പ്രതികൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.. മരിച്ച രൂപേഷും പ്രാവു വളര്‍ത്തുന്നവരായിരുന്നു. ബുധനാഴ്ച പുലർച്ചെ രൂപേഷും സുഹൃത്തും പുറത്തുപോയപ്പോൾ കനാലിന് സമീപമുള്ള പ്രാവുകൂടുകൾക്ക് അടുത്തെത്തി. നായ കുരയ്ക്കുന്നത് കേട്ട് ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ ഇവരെ പിന്തുടർന്നു. ഓടുന്നതിനിടയിൽ രൂപേഷ് നിലത്തു വീഴുകയും പ്രതികൾ ബാറ്റും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രൂപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.






























