പത്തനംതിട്ട : മൂന്നുവയസ്സുള്ള മകനൊപ്പം ഫ്ലാറ്റിലെ മൂന്നാം നിലയിലെ മുറിയ്ക്കുള്ളിൽ കളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന അച്ഛന് ഒരു ഫോൺ വിളി വന്നു ഉടനെ അയാൾ ഫോണുമായി മുറിക്ക് പുറത്തിറങ്ങി. പിതാവ് ഫോണിൽ സംസാരിക്കവെ വാതിൽക്കലിരുന്ന കുഞ്ഞിന്റെ കൈതട്ടി അബദ്ധത്തിൽ വാതിലടഞ്ഞു പൂട്ടുവീണു. പരിഭ്രാന്തനായ അച്ഛൻ പുറത്ത് പരവേശത്തോടെയും എന്തുചെയ്യണമെന്നറിയാതെയും ഉഴറിയപ്പോൾ മകൻ മുറിയ്ക്കുള്ളിൽ ഒരുമണിക്കൂറോളം ഒറ്റപ്പെട്ടു. ഒടുവിൽ പോലീസ് മാമന്മാരെത്തി അവനെ രക്ഷിച്ചു.
ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ പന്തളം പോലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ലാറ്റിലാണ് നാടകീയവും പിരിമുറുക്കമേറ്റിയതുമായ സംഭവങ്ങൾ അരങ്ങേറിയത്. ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലാണ് തിരുവനന്തപുരം സ്വദേശി വിഷ്ണുവും ഭാര്യ സുധിയും മൂന്നുവയസ്സുള്ള മകൻ വൈഷ്ണവും മൂന്നുമാസമായി താമസിക്കുന്നത്. കുളനടയിലെ ഗീതാസ് യൂണിഫാബ് ഗാർമന്റ്സ് യൂണിറ്റിലെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്തുവരികയാണ് ഇരുവരും. സുധി ജോലിക്ക് പോയിരുന്നു.
ഉച്ചയ്ക്ക് വിഷ്ണുവും വൈഷ്ണവും കളികളിൽ ഏർപ്പെട്ടിരുന്നപ്പോൾ ഫോൺ വന്നയുടനെ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങിയ സമയത്താണ് കതക് ലോക്ക് ആയതും കുഞ്ഞ് ഉള്ളിൽപ്പെട്ടതും. പരിഭ്രാന്തനായ വിഷ്ണു മകനെ രക്ഷിക്കാൻ പലമാർഗങ്ങളും നോക്കിയെങ്കിലും നടന്നില്ല. അടുത്ത മുറികളിൽ സഹായത്തിനു ആരെയും കണ്ടതുമില്ല. അപ്പോഴാണ് എന്നും കാണുന്ന പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസുകാരും അയാളുടെ ദൃഷ്ടിയിലേക്ക് എത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല പോലീസിൽ രക്ഷകരെ കണ്ട പിതാവ് വർദ്ധിച്ച പരവശ്യത്തോടെയും ഏറെ പ്രതീക്ഷകളോടും തൊട്ടടുത്ത പന്തളം പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി.
പരവശ്യത്താൽ അയാൾക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ഒന്നും പിടികിട്ടാതെ പോലീസുകാർ അയാൾക്ക് വെള്ളം കൊടുത്തും ആശ്വാസവാക്കുകൾ ഓതിയും വിവരം ചോദിച്ചു മനസ്സിലാക്കി. തുടർന്ന് പലവിധ ഡ്യൂട്ടികളിൽ ഏർപ്പെട്ടിരുന്ന പോലീസുകാർ എ എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സമയം കളയാതെ ഫ്ലാറ്റിലേക്ക് കുതിച്ചു. 5 പോലീസുദ്യോഗസ്ഥർ മൂന്നായി തിരിഞ്ഞു മുറിക്കുള്ളിൽ കടക്കാനുള്ള ശ്രമം നടത്തി. വടവും ഏണിയുമൊക്കെയായി ജനാലയിൽ കൂടിയും മറ്റും അകത്തുകടക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ നല്ല ബലമുള്ള പൂട്ടുള്ള വാതിൽ സാഹസികമായി പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഭയന്നു കരഞ്ഞവശനായ വൈഷ്ണവ് അച്ഛനെ കണ്ടപ്പോൾ കരച്ചിൽ നിർത്തി. വിഷ്ണുവിന്റെ അടുക്കലേക്ക് ഓടിയെത്തിയ അവന് ചുറ്റും പോലീസുകാർ വലയം തീർക്കുന്നതുപോലെ നിന്നു. അച്ഛനുനേരെ കൈകൾ നീട്ടിയ അവനെ പോലീസുദ്യോഗസ്ഥൻ പുഞ്ചിരിച്ചുകൊണ്ട് വാരിയെടുത്തു. കുഞ്ഞു വിഷ്ണുവിന് സംഭവിച്ചതൊന്നും മനസ്സിലായില്ല. പോലീസ് മാമന്റെ തോളിൽ തലചായ്ച്ച അവൻ ദീർഘശ്വാസം വിട്ടു. സമീപത്തുനിന്ന അച്ചന്റെ മുഖത്തേക്ക് ഉറ്റുനോക്കി. അയാളുടെ മുഖം അപ്പോൾ തിരയടങ്ങിയ കടൽ പോലെയായിതീർന്നിരുന്നു.
നന്ദിവാക്കുകൾ പറഞ്ഞ് കൺനിറഞ്ഞുനിന്ന പിതാവിനെ വൈഷ്ണവിനെ ഏൽപ്പിച്ച് സ്വസ്ഥമാക്കിയശേഷം പോലീസ് സംഘം മടങ്ങി. ഈ സമയം കൊണ്ട് വൈഷ്ണവ് പോലീസ് മാമന്മാരുടെ ഇഷ്ടം പിടിച്ചുപറ്റുകയും അവരോട് ഇണങ്ങുകയും ചെയ്തുകഴിഞ്ഞിരുന്നു. അവരെ വിട്ടുമാറാനും അവന് മടിയായിരുന്നു. കുറെ നേരം അവന്റെയൊപ്പം കളിചിരിയുമായി കൂടിയ പോലീസുദ്യോഗസ്ഥർ ഫ്ലാറ്റ് വിടുമ്പോൾ കുഞ്ഞിക്കൈ വീശി അവൻ റ്റാറ്റ പറഞ്ഞു. വലിയൊരു ആപത്തിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലും സംതൃപ്തിയിലുമായിരുന്നു പോലീസ് അപ്പോൾ. എ എസ് ഐ ഉണ്ണികൃഷ്ണനൊപ്പം സി പി ഓമാരായ അൻവർഷാ, സുശീൽ കുമാർ, കൃഷ്ണദാസ്, ജയപ്രകാശ്, രാജേഷ് എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
































