പത്തനംതിട്ട: റിങ് റോഡിലെ അപകട വളവില്‍ അപകടങ്ങൾ പതിവായി. പാര്‍ക്കിങ് നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡിന് ചുവട്ടില്‍ കൊടുംവളവിലായി വലിയ ലോറികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യുന്നതാണ് അപകടത്തിന് കാരണം. കല്ലറക്കടവിലേക്കുള്ള പാത വന്നു ചേരുന്ന റിങ് റോഡ് ഭാഗത്താണ് അപകടം പതിവായിരിക്കുന്നത്. കൊടുംവളവില്‍ നിന്ന് വേണം കല്ലറക്കടവിലേക്ക് തിരിയാന്‍. മുത്തൂറ്റ് ആശുപത്രിക്ക് മുന്നിലൂടെയുള്ള റിങ് റോഡില്‍ നിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ക്ക് കല്ലറക്കടവ് റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കൊടുംവളവ് കാഴ്ച മറയ്ക്കുന്ന തരത്തിലാണ്.
വളവിനോട് ചേര്‍ന്ന് റോഡിലേക്ക് വന്‍ മരങ്ങളുടെ ചില്ല വളര്‍ന്നു നില്‍ക്കുന്നതാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്. വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോഴാകും പരസ്പരം കാണുക. ഇതിന് പുറമേ കല്ലറക്കടവ് റോഡിലേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ക്ക് റിങ് റോഡിലൂടെ ഇരുദിശയിലേക്കും പോകുന്നതും വരുന്നതുമായ വാഹനങ്ങള്‍ കാണുക ബുദ്ധിമുട്ടാണ്.
റോഡിന്റെ ഭൂമിശാസ്ത്രം അപകടത്തിലേക്ക് വായ പിളര്‍ക്കുന്ന തരത്തിലുളളതാണ്. അതുകൊണ്ടു തന്നെയാണ് വളവിലുള്ള ഇത്തിരി സ്ഥലത്ത് പാര്‍ക്കിങ് നിരോധിച്ചത്. വിവരാവകാശ പ്രവര്‍ത്തകനായ കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജ് ഗതാഗതമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നല്‍കിയ നിരന്തര നിവേദനങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനാ പരമ്പരകള്‍ക്ക് ഒടുവിലാണ് ഇവിടെ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചത്.
നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ ദിവസം പാല്‍ കയറ്റി വന്ന വാനും മീന്‍ കയറ്റി വന്ന മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. കഴിഞ്ഞ മേയ് 31 ന് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശി ഇവിടെ മരണപ്പെട്ടിരുന്നു.
കല്ലറക്കടവ് ഭാഗത്ത് ഇരുനൂറ്റമ്പതോളം വീട്ടുകാരും മുത്തൂറ്റ് നഴ്‌സിങ് കോളജ്, അമൃത സ്‌കൂള്‍, കൃഷി ഓഫീസ്, പാമ്പൂരി പാറ ഹോസ്റ്റല്‍, അംഗന്‍വാടി, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ഫിഷറീസ് കോളജ്, നഴ്‌സിങ് കോളജ്, പാമ്പൂരിപ്പാറ ശാന്താനന്ദാശ്രമം സ്‌കൂള്‍ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇതുകൂടാതെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കുമ്പഴ, മലയാലപ്പുഴ, വലഞ്ചുഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഈ ഭാഗത്ത് കൂടിയാണ് കടന്നുപോകുന്നത്. ഇതിന് പുറമേയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികളും സ്വകാര്യ ബസുകളും നോ പാര്‍ക്കിങ് ബോര്‍ഡിന് കീഴില്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതാണ് അപകടം വര്‍ധിക്കാന്‍ കാരണം.
ബി. മനോജിന്റെ പരാതിയില്‍ സ്ഥലം സന്ദര്‍ശിച്ച ഗതാഗത വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ:
റിങ് റോഡിന്റെ ഈ ഭാഗത്ത് കൂടി വാഹനങ്ങള്‍ വേഗതയിലാണ് പോകുന്നത്. കല്ലറക്കടവിലേക്ക് തിരിയുന്ന റോഡ് വളവിലാണ് സ്ഥിതി ചെയ്യുന്നത്. റോഡിന്റെ വശത്തായി പൊതുസ്ഥലത്തും വ്യക്തികളുടെ പറമ്പിലും വൃക്ഷങ്ങള്‍ റോഡിലേക്ക് കാഴ്ച മറയ്ക്കുന്ന വിധം വളര്‍ന്നു നില്‍ക്കുന്നു. ഇതു കാരണം കല്ലറക്കടവ് റോഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കുക ബുദ്ധിമുട്ടാണ്.
പരിഹാര മാര്‍ഗങ്ങള്‍:
1. കല്ലറക്കടവിലേക്ക് പോകുന്ന ഭാഗത്തെ വളവ് കുറയ്ക്കുകയും റോഡിന്റെ വീതി കൂട്ടുകയും ചെയ്യുക.
2. റിങ് റോഡിന്റെ ഈ ഭാഗത്ത് കുറച്ചു കൂടി വീതി കൂട്ടി(21 മീറ്റര്‍ വീതി സാധ്യമായ സ്ഥലമാണ്) ഡിവൈഡര്‍ നല്‍കി ട്രാഫിക് കാമിങ് നടത്താം. അങ്ങനെ വരുമ്പോള്‍ ഗതാഗതം വിഭജിക്കപ്പെടുകയും റോഡിന്റെ വീതി കുറയുന്നതായി മനസിലാക്കുന്ന ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ വേഗം കുറയ്ക്കുകയും അതു വഴി അപകടസാധ്യത ഒഴിവാക്കുകയും ചെയ്യാവുന്നതാണ്.
3. സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക
4. റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി കാഴ്ച സുതാര്യമാക്കുക
5. അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുക.
6. കല്ലറക്കടവ് റോഡിന്റെ തുടക്കഭാഗത്ത് അന്യസംസ്ഥാനത്തേക്ക് പോകുന്ന ബസുകളും ലോറികളും പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ തുടര്‍ച്ചയായ ചെക്കിങ് നടത്തും, നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കണം.