തിരുവനന്തപുരം : ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള യുദ്ധം തുടരുകയാണ്. അടിക്കു തിരിച്ചടി എന്ന നിലയിലാണ് സർക്കാരിന്റെ നീക്കങ്ങളെ ഇപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കൈകാര്യം ചെയ്യുന്നത്. ഇന്ന് രാവിലെ ഗവർണർ സർക്കാരിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നു. സർവ്വകലാശാല അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
ഈ ഉറപ്പ് പറഞ്ഞ് തനിക്ക് മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത് വിടുമെന്നും ഗവർണർ പറയുകയുണ്ടായി. മുഖ്യമന്ത്രി ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല. വിസിയെ സർക്കാർ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. കത്തുകൾക്ക് പോലും മറുപടിയില്ല എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. താൻ അയക്കുന്ന കത്തുകൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറയാറില്ല.
പതിവായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനു തയ്യാറാവുന്നില്ലെന്നും ഗവർണർ പറയുകയുണ്ടായി. ഗൂഢാലോചനയ്ക്ക് പിന്നിലെ തെളിവുകൾ പുറത്തുവിടും എന്ന വെല്ലുവിളിയാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിൽ തനിക്കെതിരെ ഉണ്ടായ വധ ശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഗവർണർ വീണ്ടും ഉന്നയിക്കുകയുണ്ടായി. പിന്നിൽ നിന്ന് കളിക്കുന്നത് ആരൊക്കെയെന്ന് തനിക്ക് നന്നായി അറിയാം. മുഖ്യമന്ത്രി പിന്നിൽ നിന്ന് കളിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി യുദ്ധം അവസാനിപ്പിക്കണമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രി മറ നീക്കി പുറത്ത് വന്നത് നന്നായിയെന്നും ഗവർണ്ണർ പറഞ്ഞു.
കേരള സർവകലാശാല വിസി നിയമനത്തിൽ തന്നെ മറികടന്നുളള നീക്കം മനസ്സിലാക്കിയ ഉടൻ അദ്ദേഹം വേറെ സമിതി രൂപീകരിച്ചു. ഓർഡിനൻസിലൂടെ അതിനെ വെട്ടാൻ സർക്കാർ നോക്കിയപ്പോൾ 11 ഓർഡിനൻസും അദ്ദേഹം പിടിച്ചുവെച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ.രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിവാദ നിയമന നടപടി തന്നെ ഗവർണർ ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നു.
ഇതോടെ ഗവർണർ കേന്ദ്രത്തിന്‍റെ ചട്ടുകമാണെന്ന് സിപിഎം തുറന്നടിച്ചു. ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും ഇടയുന്നത് ഇതാദ്യമല്ല. പക്ഷേ തർക്കത്തില്‍ കൊടുംപിരി കൊണ്ട് നില്‍ക്കുമ്പോഴും തങ്ങള്‍ക്ക് ഇടയിലുള്ള വാതിൽ അടഞ്ഞുപോകാതെ ഇരുകൂട്ടരും നോക്കുമായിരുന്നു. അതുകൊണ്ടു തന്നെ 11 ഓർഡിനൻസുകൾ അദ്ദേഹം പിടിച്ചുവച്ച ഘട്ടത്തിൽ പിന്നീട് അയയുമെന്നും ഒപ്പിടുമെന്നുമാണു സർക്കാർ കേന്ദ്രങ്ങൾ വിചാരിച്ചത്. എന്നാൽ വൈസ് ചാൻസലർ നിയമനത്തിൽ രാജ്ഭവന്‍റെ പങ്കാളിത്തം ദുർബലമാക്കുന്ന ഓർഡിനൻസ് തയാറാകുന്നതായി വിവരം കിട്ടിയതോടെ വഴങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല.
നിയമസഭ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി അടക്കമുള്ള ബില്ലുകളോട് ഗവർണറുടെ നിലപാട് എന്താവുമെന്ന് ആകാംക്ഷ തുടരുന്നതിനിടെയാണ് ഇന്നലെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഗവർണർ പറയുന്നതെല്ലാം അസംബന്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിനെന്ത് സംഭവിച്ചെന്ന് സ്വയം പരിശോധിക്കണം എന്നുവരെ പറഞ്ഞുവെച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം മുഖ്യമന്ത്രി അറിയാതെ നടക്കുമോയെന്ന ചോദ്യവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേരെയുള്ള ഗവർണറുടെ മുനവച്ച പ്രയോഗവുമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
നേരത്തേ സി.പി.എം നേതാക്കൾ ഗവർണറുടെ നടപടികളെ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും കരുതലോടെയാണ് പ്രതികരിച്ചിരുന്നത്. നിയമസഭ പാസാക്കിയ ലോകായുക്ത സർവകലാശാലാ സഹകരണ നിയമഭേദഗതി ബില്ലുകളോട് ഗവർണർ മുട്ടാപ്പോക്ക് തുടരുന്നത് വകവയ്‌ക്കേണ്ടെന്ന പൊതുവികാരമാണ് സെക്രട്ടറിയറ്റിലുണ്ടായത്. എല്ലാ ബില്ലുകളോടും ഗവർണർ ഈ നിലപാട് തുടർന്നാൽ ഭരണഘടനാ പ്രതിസന്ധിയും ഭരണസ്തംഭനവും ഉണ്ടാകുമെന്നിരിക്കെ അദ്ദേഹത്തിന്റെ എല്ലാ വിലപേശൽ ഭീഷണികൾക്കും നിന്ന് കൊടുക്കേണ്ടെന്ന രാഷ്ട്രീയ തീരുമാനമാണ് മുഖ്യമന്ത്രിയിലൂടെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. ഇനി ഗവർണറുടെ നിലപാട് എന്താവുമെന്ന ചോദ്യം നിർണായകമാണ്. ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ല.
ബില്ലുകളിൽ കണ്ണടച്ച് ഒപ്പിടാൻ താൻ റബ്ബർ സ്റ്റാമ്പല്ലെന്നാണ് ഗവർണർ പ്രതികരിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ സര്‍വകലാശാല, ലോകായുക്ത ഭേദഗതി നിയമങ്ങളുടെ ഭാവി തുലാസിലായി. ഇത്തരത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നേര്‍ക്കുനേർ പോരടിക്കുന്നത് സംസ്ഥാനം അടുത്തിടെയൊന്നും കണ്ടിട്ടില്ല. സര്‍വകലാശാലകളുടെ ഭരണം, വിസി നിയമനം, ബന്ധുനിയമന ആരോപണങ്ങള്‍ എന്നിവയിലെല്ലാം ഗവര്‍ണര്‍ ഇതിനു മുമ്പും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്.