തിരുവനന്തപുരം : കിളിമാനൂരിൽ ഥാർ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രജിത്ത് (39) ആണ് മരിച്ചത്. ബൈക്കിൽ രജിത്തിനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യ അംബിക ഇക്കഴിഞ്ഞ 7ന് മരിച്ചിരുന്നു. ഈ മാസം 3ന് കിളിമാനൂർ പാപ്പാലയിൽ വച്ചായിരുന്നു അപകടം. രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിയ്ക്കുകയായിരുന്നു. രജിത്തിന്‍റെ മൃതശരീരവുമായി നാട്ടുകാർ കിളിമാനൂരിൽ എംസി റോഡ് ഉപരോധിച്ചു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ രജിത്തിന്‍റെ ഭാര്യയുടെ തലയിലൂടെ ഥാർ ജീപ്പ് കയറിയിറങ്ങി.ശേഷം കുടുങ്ങിയ ബൈക്കുമായി ജീപ്പ് 400 മീറ്ററോളം അപകടകരമായി ഓടിച്ച് തെരുവ് വിളക്കിന്‍റെ പോസ്റ്റിൽ ഇടിച്ചു. ഇടിച്ചതിന് ശേഷം നിർത്താതെ പോയ ഥാർ ജീപ്പ് 5 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വെച്ച് നാട്ടുകാർ തടയുകയായിരുന്നു. ഈ വാഹനത്തിൽ നിന്നും മദ്യ ലഹരിയിലായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.





























