ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ഒരു കുടുംബത്തിലെ രണ്ട് പേരടക്കം മൂന്നു പേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മധുര പലഹാരത്തിൽ വിഷം കലർത്തിയിരുന്നുവെന്നും, ഇത് കഴിച്ചാണ് മൂവരും മരിച്ചതെന്നും കണ്ടെത്തി. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് ആദ്യ നിഗമനമെങ്കിലും പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. ഒരു യുവതിയും മുത്തച്ഛനും ഒരു സുരക്ഷാ ജീവനക്കാരനുമടക്കം മൂന്ന് പേർ മരിച്ച കേസിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജനുവരി 9 ന് ആണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. സ്ഥലത്തെ ഒരു സർക്കാർ ഓഫീസിനടുത്തായി പച്ചക്കറികളും പേടയും അടങ്ങിയ ഒരു സഞ്ചി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ഈ സഞ്ചി തുറന്ന് ഇതിൽ നിന്ന് ആദ്യം പേട കഴിച്ചതാകട്ടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 50 വയസുള്ള സുരക്ഷാ ജീവനക്കാരനായ ദഷ്രു യാദവാൻഷിയായിരുന്നു. കഴിച്ചയുടൻ ഛർദിയും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ട ഇയാൾ ചികിത്സയിലിരിക്കെ ജനുവരി 11ന് മരിച്ചു. എന്നാൽ ആദ്യ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. പിന്നീട് അതേ പലഹാരങ്ങൾ അടങ്ങിയ സഞ്ചി സമീപത്തെ ഒരു കടയുടമയുടെ കുടുംബം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് 22 വയസുകാരിയായ ഖുഷ്ബു കത്തൂരിയ, 72കാരി മുത്തച്ഛൻ ഉൾപ്പെടെ 4 പേർ ഇതിന്റെ ബാക്കി കഴിച്ചു. ഇവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയെങ്കിലും ഖുഷ്ബുവും മുത്തച്ഛനും മരിച്ചു. അമ്മയും സഹോദരിയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂന്നു ദിവസത്തിനുള്ളിൽ ഒരേ സാഹചര്യത്തിൽ 3 പേർ മരിച്ചതോടെ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണം പുരോഗമിച്ചതോടെ ഗൂഢാലോചനയുടെ പിന്നാമ്പുറവും പുറത്തുവന്നു. 2024 ജനുവരിയിൽ വിവാഹിതയായ ഖുഷ്ബു ഭർത്തൃവീട്ടിൽ നിന്ന് പീഡനമുണ്ടായെന്ന് ആരോപണം ഉന്നയിച്ചതാണ് സംഭവങ്ങളുടെ പശ്ചാത്തലമെന്ന് പോലീസ് പറയുന്നു. ഈ പരാതികൾ സമൂഹത്തിൽ ഭർത്തൃവീട്ടുകാർക്ക് അപമാനമായി മാറിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.






























