തിരുവനന്തപുരം : പുതിയ കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക വകയിരുത്തതിനാൽ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സർക്കാരിന്റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 11,04,494 കോടി രൂപയിൽ നിന്ന് 12,19,783 കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. 1,15,289 കോടി രൂപയുടെ വർധനവാണിത്. ഇതുപ്രകാരം കേരളത്തിന് ഈ വർഷം 23,480.82 കോടി കിട്ടും. ഇക്കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 2220 കോടി രൂപ അധികമാണിത്. .
കേന്ദ്രദുരന്തനിവാരണ നിധി, മൂലധന ചെലവുകൾക്കായുള്ള കേന്ദ്രസഹായം എന്നിവയിലും 27,717 കോടി രൂപയുടെ വര്ദ്ധനവുണ്ട്. ആനുപാതികമായി ഇതിന്റെ നേട്ടവും കേരളത്തിനുണ്ടാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, കേന്ദ്രപദ്ധതികൾ, മറ്റ് പദ്ധതികൾ എന്നിവയിൽ 45,000 കോടി രൂപയുടെ വർധനവുണ്ട്. ഈ വർദ്ധനവിന്റെ ഗുണവും കേരളത്തിന് കിട്ടും. എന്നാൽ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രപദ്ധതികളും ആത്മാർഥതയോടെ നടപ്പിലാക്കിയാൽ മാത്രമേ ഇതിന്റെ നേട്ടം കേരളത്തിന് അനുഭവിക്കാൻ കഴിയുകയൂള്ളൂ എന്നും സുരേന്ദ്രൻ പറഞ്ഞു.
നാണ്യപ്പെരുപ്പം കുറക്കുന്നതും വളർച്ചാ നിരക്ക് 7% നിലനിർത്തുന്നതും രാജ്യത്തിന് നേട്ടമാവും. വനിതാ ക്ഷേമം ഉറപ്പുവരുത്താൻ വനിത കൂടിയായ ധനമന്ത്രിക്ക് സാധിച്ചു. രണ്ട് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിർമ്മിക്കുക. ഒരു കോടി വീടുകളിൽ സൗരോർജ പാനലുകൾ നൽകുന്നത് പുതിയ ചുവടുവെപ്പാവും. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. മത്സ്യസമ്പദ് യോജന വിപുലപ്പെടുത്തുന്നത് മത്സ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസകരമാവും. തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നത് യുവാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. യുപിഎ സർക്കാരിനെ അപേക്ഷിച്ച് 700 ഇരട്ടി അധികമാണ് റെയിൽവെക്ക് അനുവദിച്ചിരിക്കുന്നത്. 2744 കോടി രൂപ കേരളത്തിലെ റെയിൽവെ വികസനത്തിന് അനുവദിച്ചു. 92 മേൽപ്പാലങ്ങളും 35 അമൃത് സ്റ്റേഷനുകളുമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിന് ഏറ്റവും കരുതൽ നൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.





























