കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് പുകഴ്ത്തൽ. അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നു. കാണാൻ വരുന്നവരോട് മാന്യമായി പെരുമാറുന്ന ആളാണ് സുകുമാരൻ നായരെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.ഓരോ വ്യക്തികൾക്കും തങ്ങളുടേതായ ശൈലിയുണ്ടാകും അതിനെ വക്രീകരിച്ചു കാണിക്കുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ പൊതുസമൂഹത്തിന്‍റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ചർച്ച ചെയ്ത് കൃത്യമായ തീരുമാനമെടുക്കുമെന്നും അതിൽ താൻ അഭിപ്രായം പറയേണ്ടതില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
എംപിമാരോ എംഎൽഎമാരോ ആയവർക്കും കെപിസിസി അധ്യക്ഷനായി ഫുൾടൈം പ്രവർത്തിക്കാൻ കഴിയും. കെ. സുധാകരൻ എം.പി ആയിരിക്കെത്തന്നെയാണ് പ്രവർത്തിച്ചതെന്നും അതിനാൽ എം.പിമാർക്കോ എംഎൽഎമാർക്കോ പദവി നൽകുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുകുമാരൻ നായര്‍ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം ഓർക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തന്നെക്കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ പോകുന്നില്ലെന്നും അദ്ദേഹം പറയുന്നു.





























