ഡൽഹി: പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വാരണാസി പൊലീസാണ് കേസെടുത്തത്. പപ്പു യാദവ് എംപിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.പാർലമെന്‍റ് പ്രതിഷേധത്തിൽ പൂർണിയ എംപി പപ്പു യാദവിനെതിരെ വാരണാസിയിലെ അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും പപ്പു യാദവിനും രാഹുൽ ഗാന്ധിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകുകയും ചെയ്തിരുന്നു.ഇന്നലെയാണ് അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടന്നു എന്നാരോപിച്ച് പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ തികച്ചും നാടകീയമായ രീതിയിൽ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
‘ചന്ദാ ചോരി’ (സംഭാവന കവർച്ച) എന്ന പ്രതീകാത്മക നാടകം അവതരിപ്പിച്ചത്.കാവിയുടുത്ത് പൂജാരിയുടെ വേഷത്തിലാണ് പപ്പു യാദവ് പാർലമെന്റിലേക്ക് എത്തിയത്. ശ്രീരാമന്‍റെ ചിത്രവും മുന്നിൽ ഒരു ‘സംഭാവന ഹുണ്ടിക’ വെച്ച് ഇരുന്ന പപ്പു യാദവിന് മുന്നിലേക്ക് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ എംപിമാർ വരികയും ഹുണ്ടികയിൽ പണം നിക്ഷേപിക്കുകയും ചെയ്തു. നാടകത്തിന്‍റെ അടുത്ത രംഗത്തിൽ, പൂജാരിയായി അഭിനയിച്ച പപ്പു യാദവ് ഹുണ്ടികയിലെ പണവും എടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തട്ടിപ്പ് നടത്തി ഓടാൻ ശ്രമിച്ച പപ്പു യാദവിനെ സമാജ്‌വാദി പാർട്ടിയുടെ അയോധ്യ എം.പി അവധേഷ് പ്രസാദ് കോളറിൽ പിടിച്ച് നിർത്തുകയും, “ഇയാൾക്ക് തൂക്കുകയർ നൽകണം” എന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തു. സംഭാവന തട്ടിപ്പിനെ പ്രതിരോധിക്കാനും ജനശ്രദ്ധ ആകർഷിക്കാനുമാണ് ഈ രംഗം പ്രതിപക്ഷം ആവിഷ്കരിച്ചത്.




























