ഡൽഹി: ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ പരാതി നൽകി. മുൻ എംപി ടി.എൻ. പ്രതാപനാണ് പ്രധാനമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് റിട്ട് ഹർജി സമർപ്പിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഔദ്യോഗിക പദവി ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജയറാം രമേശും കുറ്റപ്പെടുത്തി. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിലുപരി വാർത്താസമ്മേളനം നടത്താനാണ് മോദി തയ്യാറാകേണ്ടിയിരുന്നതെന്ന് ജയറാം രമേശ് പരിഹസിച്ചു. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തിയുള്ളതാണെന്നും, ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും അദ്ദേഹം പരിഹസിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വനിതാ ബിൽ പാസാകാത്തതിന് പ്രതിപക്ഷം ‘ഭ്രൂണഹത്യ’ നടത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ജോൺ ബ്രിട്ടാസ് എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും രംഗത്തെത്തി. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇത്തരത്തിൽ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നത് ചരിത്രത്തിലാദ്യമാണെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. പാർലമെന്റിൽ പറയേണ്ട കാര്യങ്ങൾ ഔദ്യോഗിക പദവിയുടെ ആനുകൂല്യം ഉപയോഗിച്ച് പുറത്ത് പറയുന്നത് ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.





























