കൊച്ചി : ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. മദ്യലഹരിയിലാണ് മൂന്ന് യുവാക്കൾ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറം ലോകം അറിയുന്നത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ മോഡൽ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിധിൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികൾ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ബാർ ജീവനക്കാരുടെയും ബാറിൽ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും.
പള്ളിമുക്കിലെ ബാറിൽ സുഹൃത്തിനൊപ്പം എത്തിയ കാസർഗോഡ് സ്വദേശിയായ മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന് പോലീസ് പറയുന്നു. തുടർന്ന് കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കി വിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം യുവതി സുഹൃത്തിനെ അറിയിക്കുകയും ചികിത്സതേടുകയും ചെയ്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ ഇടങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.