കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെയെന്ന നിഗമനത്തില്‍ പോലീസ്. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ കൈകൊണ്ട് വായയും മുഖവും അമര്‍ത്തിപ്പിടിച്ചെന്നും കുഞ്ഞിന്‍റെ വായില്‍ തുണി തിരികിയെന്നും അമ്മ മൊഴി നല്‍കി. പരിഭ്രാന്ത്രിയില്‍ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതായും മൊഴിയിലുണ്ട്. അറസ്റ്റിനുശേഷവും ചികിത്സയില്‍ തുടരുന്ന യുവതിയെ മജിസ്ട്രേറ്റെത്തി ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്യും. മുത്തശ്ശി വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തി കാരണം കുട്ടിയെ ഫ്ലാറ്റിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞെന്നാണ് അമ്മയുടെ മൊഴി. പിന്നാലെ ആത്മഹത്യക്ക് തുനിഞ്ഞെന്നും യുവതി പൊലീസിന് മൊഴി നൽകി. പൂര്‍ണ ഗര്‍ഭിണിയായ 23 കാരി കഴിഞ്ഞ ദിവസം രാവിലെ അഞ്ച് മണിയോടെയാണ് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്.
പിന്നീടുള്ള 3 മണിക്കൂറ് പരിഭ്രാന്തിയുടേതായിരുന്നുവെന്ന് യുവതിയുടെ മൊഴി. കുഞ്ഞിന്‍റെ കരച്ചില്‍ മുറിയ്ക്ക് പുറത്തുള്ള അച്ഛനും അമ്മയും കേള്‍ക്കാതിരിക്കാന്‍ ആദ്യം വായയും മുഖവും അമര്‍ത്തിപ്പിടിച്ചു. പിന്നീട് വായില്‍ തുണി തിരുകി. വെപ്രാളത്തില്‍ എന്തു ചെയ്യണമെന്നറിയാതെ റൂമിലൂടെ നടന്നു, ശുചിമുറിയില്‍ പോയി ഇരുന്നു. ഇടയ്ക്ക് ആത്മഹത്യ ചെയ്യാന്‍വരെ തുനിഞ്ഞു. എട്ടുമണിയോടെ അമ്മ കതകില്‍ മുട്ടിയപ്പോള്‍ ഭയമായി. കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ ബാല്‍ക്കണിയിലൂടെ താഴോക്ക് എറിഞ്ഞു. ഇന്നലെ രാത്രി ആശുപത്രിയിലെത്തി പൊലീസെടുത്ത മൊഴിയിലാണ് യുവതി എല്ലാം വിവരിച്ചത്.കുഞ്ഞ് ശരീരത്തില്‍ സമ്മര്‍ദ്ദമേറ്റതായും തലയോട്ടിക്ക് ഗുരുതമായി പരിക്കേറ്റതായും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.





























